കൊച്ചി: ടി.വി. ചാനലിൽ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ കേരളത്തിൽ നിന്ന് ചോദ്യം ചെയ്യലിനായി ലക്ഷദ്വീപിലെത്തിയ സിനിമാ പ്രവർത്തക അയിഷ സുൽത്താനയ്ക്കെതിരെ ക്വാറന്റൈൻ ലംഘനത്തിന് നോട്ടീസ്. കളക്ടർ എസ്. അസ്കർ അലിയാണ് നോട്ടീസ് നൽകിയത്.19ന് കവരത്തിയിൽ എത്തിയ അയിഷയോട് 7 ദിവസത്തെ ക്വാറന്റൈനിൽ പോകണമെന്നും ചോദ്യം ചെയ്യലിനു മാത്രമേ പുറത്തിറങ്ങാവൂവെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകിയിരുന്നു. 20ന് വൈകിട്ട് അയിഷ പൊലീസ് ആസ്ഥാനത്തേക്ക് കാറിൽ മറ്റുള്ളവർക്കൊപ്പം യാത്ര ചെയ്യുകയും തിരികെ ഹോം ക്വാറന്റൈനിൽ പോകുന്നതിനു പകരം നിരവധി പേരുമായി ഇടപഴകുകയും ചെയ്തതായി നോട്ടീസിൽ ചൂണ്ടിക്കാട്ടി.
കവരത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് ഓഫീസിലെത്തി പഞ്ചായത്ത് അംഗങ്ങളും പ്രദേശവാസികളുമായി സംസാരിച്ച് ദൃശ്യങ്ങൾ പകർത്തി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും മാദ്ധ്യമങ്ങൾക്കു നൽകുകയും ചെയ്തു. 21ന് ഡാക്ക് ബംഗ്ലാവിലുള്ള ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ സെന്ററിലെത്തി രോഗബാധിതരുമായി ഇടപഴകി കൊവിഡ് വ്യാപിപ്പിക്കാൻ ശ്രമിച്ചു. ഇനിയും ക്വാറന്റൈൻ ലംഘിച്ചാൽ കേസെടുക്കുമെന്നും നോട്ടീസിൽ അറിയിച്ചു.
ഇത് തീർത്തും സത്യവിരുദ്ധമാണ്. നോട്ടീസിൽ പറയുന്നതുപോലെ ഡാക്ക് ബംഗ്ലാവിൽ കൊവിഡ് ബാധിതരുമായി സംസാരിച്ചിട്ടില്ല. എന്നോട് ചേദ്യം ചെയ്യലിന് ഹാജരാകാൻ പറഞ്ഞത് ഭരണകൂടമാണ്. ആ ഭരണകൂടം തന്നെയാണ് ക്വാറന്റൈൻ ലംഘനത്തിന് താക്കീത് നൽകിയത്. ഞാൻ താമസിക്കുന്നിടത്തു നിന്ന് പൊലീസ് ആസ്ഥാനത്തേക്ക് നടന്നുപോകാൻ സാധിക്കില്ല. അതിനാലാണ് കാറിൽ സഞ്ചരിച്ചത്. ചോദ്യം ചെയ്യലിന് പൊലീസ് വാഹനം അയയ്ക്കാത്തിടത്തോളം കാറിൽ പോകാനേ സാധിക്കൂ. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും.
- അയിഷ സുൽത്താന
ഇന്ന് വീണ്ടും ചോദ്യം ചെയ്യും
കൊച്ചി: ജൈവായുധ പരാമർശത്തിന്റെ പേരിൽ രാജ്യദ്റോഹക്കുറ്റത്തിനു കേസെടുത്ത ചലച്ചിത്ര സംവിധായികയും ദ്വീപ് സ്വദേശിനിയുമായ അയിഷ സുൽത്താനയെ പൊലീസ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. രാവിലെ 10.30ന് കവരത്തി സ്റ്റേഷനിൽ എസ്.പി ശരത്കുമാർ സിൻഹയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ. കഴിഞ്ഞ ഞായറാഴ്ചയും അയിഷയെ ചോദ്യം ചെയ്തിരുന്നു. അയിഷയുടെ ഫോൺ വിളികളുടെ വിശദാംശങ്ങളും ഇന്ന് പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |