തിരുവനന്തപുരം: ഡൽഹിയിലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി ഇന്നലെ തിരുവനന്തപുരത്തെത്തി. എയർ ഇന്ത്യാ വിമാനത്തിൽ ഇന്നലെ വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തോടൊപ്പം ഭാര്യ എലിസബത്ത് ആന്റണിയും മൂത്ത മകൻ അജിത്തുമുണ്ടായിരുന്നു.
വിമാനത്താവളത്തിൽ ആന്റണിയെ സ്വീകരിക്കാൻ മുതിർന്ന നേതാവ് വി.എം. സുധീരൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം മണക്കാട് സുരേഷ്, ജോൺസൺ എബ്രഹാം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൻ.എസ്. നുസൂർ, ആർ.വി. രാജേഷ് തുടങ്ങിയവരെത്തിയിരുന്നു.
ദേശീയരാഷ്ട്രീയം വിട്ട താൻ ഇനി സ്ഥിരമായി തിരുവനന്തപുരത്തുണ്ടാകുമെന്ന് ആന്റണി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ജൂലായ് വരെ പരിപാടികൾക്കൊന്നുമില്ല.
വികാരനിർഭരമായ യാത്ര അയപ്പ്
ആന്റണിക്ക് ഡൽഹിയിൽ വികാരനിർഭരമായ യാത്ര അയപ്പാണ് നൽകിയത്. ഡൽഹിയിൽ താമസിച്ച വേളയിൽ ഭക്ഷണമുണ്ടാക്കാനും ഒാഫീസ് ജോലികൾ ചെയ്‌തും ആന്റണിയുടെ വിശ്വസ്‌തരായി മാറിയ മധുമതി, നീന, അമിത്, അജയ് തുടങ്ങിയ ഉത്തരേന്ത്യക്കാർ കണ്ണീരോടെയാണ് യാത്ര പറഞ്ഞത്. എം.പി മാരായ ബെന്നി ബെഹനാനും ജെബി മേത്തറും ഉൾപ്പെടെ നിരവധിപ്പേർ അദ്ദേഹത്തെ യാത്രയാക്കാൻ വീട്ടിലെത്തി. ബെന്നി ബെഹനാൻ ആന്റണിക്കൊപ്പം വിമാനത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |