കണ്ണൂർ: മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ എം.എൽ.എയുടെ പേഴ്‌സണൽ സ്റ്റാഫംഗം രാഗിന്ദിനെതിരെ ഫെയ്‌സ്ബുക്ക് കുറിപ്പുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ആർ.എസ്.എസിനെ പ്രതിരോധിച്ചതിനാലാണ് താൻ ജയിലിൽ പോയതെന്നും ,സുഹൃത്ത് ജിജോ തില്ലങ്കേരിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ കമന്റിൽ ആകാശ് പ്രതികരിച്ചു.
' വൈകാരികത കൊണ്ടുവരാൻ ശ്രമിക്കുകയാണ് അവർ. പച്ചത്തെറിയും പുലഭ്യവും പറയുന്ന രാഗിന്ദിനില്ലാത്ത ബോധം മറ്റുള്ളവർക്ക് ഉണ്ടാവുമോ. പണ്ട് ഒരുളുപ്പുമില്ലാതെ ആർ.എസ്.എസുമായി കൂട്ടുകച്ചവടം നടത്തിയെന്ന ഇല്ലാക്കഥ പ്രചരിപ്പിച്ച അതേ കുശാഗ്രബുദ്ധിയാണ് ഇതിനു പിന്നിലും.
ആർ.എസ്.എസിന്റെ കടന്നാക്രമണങ്ങളെ പ്രതിരോധിച്ചതിന്റെ പേരിൽ കള്ളക്കേസ് ചുമത്തപ്പെട്ട് കൊലക്കേസിൽ കിടന്ന മുതിർന്ന സഖാവിന്റെ ഭാര്യയെ ഉൾപ്പെടെ കേട്ടാൽ അറയ്ക്കുന്ന ഭാഷയിൽ തെറി പറയുകയും അപമാനിക്കുകയും ചെയ്ത രാഗിന്ദാണ് രക്തസാക്ഷിത്വത്തിന്റെ മഹത്വത്തിന് മങ്ങലേൽപ്പിച്ചത്.
രാഗിന്ദ് കാണിക്കാത്ത മര്യാദ, രാഗിന്ദിന്റെ തെറി വിളി കേൾക്കുന്നവർ തിരിച്ച് കാണിക്കണോ?. തെറ്റ് ആര് ചെയ്താലും തെറ്റാണ്. കൈ മെയ് മറന്ന് വെള്ള പൂശുമ്പോൾ നിങ്ങൾ വേദനിപ്പിക്കുന്നത് രാഗിന്ദിനാൽ അപമാനിതരായ ആ അടിയുറച്ച പാർട്ടി കുടുംബത്തെ കൂടിയാണ് '-കുറിപ്പിൽ പറയുന്നു.
ആകാശ് തില്ലങ്കേരിയുമായി സി.പി.എമ്മിന് ബന്ധമില്ല. ആകാശുമായി ബന്ധപ്പെട്ട ആരോപണങ്ങൾ പാർട്ടി പരിശോധിക്കും. കേഡർമാർ ഏതെങ്കിലും രീതിയിൽ മോശമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവരെ തിരുത്തും. അതല്ലെങ്കിൽ മാറ്റി നിറുത്തും.
എന്റെ പേഴ്‌സണൽ സ്റ്റാഫംഗം രാഗിന്ദിനെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ സംഭവമടക്കം പരിശോധിക്കും.
-കെ.കെ. ശൈലജ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |