തിരുവനന്തപുരം: എ.കെ.ജി സെന്ററിലേക്ക് എറിഞ്ഞത് മാരക പ്രഹരശേഷിയുള്ള ബോംബാണെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. ഭാഗ്യം കൊണ്ടാണ് വൻ ദുരന്തവും ജീവഹാനിയും ഒഴിവായതെന്ന് പ്രതി ജിതിന്റെ ജാമ്യഹർജിയെ എതിർത്ത് സീനിയർ എ.പി പി.ഉമാ നൗഷാദ് കോടതിയെ അറിയിച്ചു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (മൂന്ന്) എസ്.അഭിനിമോളാണ് കേസ് പരിഗണിക്കുന്നത്. ജിതിനെതിരെ രണ്ട് കേസുകളുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നതെങ്കിലും ജാമ്യഹർജിയിലെ വാദത്തിൽ പ്രതിക്കെതിരെ ഏഴ് കേസുകളുണ്ടെന്ന് കോടതിയെ അറിയിച്ചു. ഇതേക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ ഫയൽ ചെയ്യും.
150 സി.സി.ടി.വികളിലെ ദൃശ്യങ്ങളിൽ നിന്ന് പ്രതിയുടെ മുഖം തിരിച്ചറിയാനാവാത്ത പൊലീസിന് കുറ്റകൃത്യത്തിന് ഉപയോഗിച്ചെന്ന് പറയുന്ന സ്കൂട്ടർ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഫോറൻസിക് റിപ്പോർട്ടുകളിലെ നിസാര സ്ഫോടക വസ്തു, ക്രൈംബ്രാഞ്ച് ഉഗ്ര പ്രഹരശേഷിയുള്ള ബോംബാക്കി മാറ്റിയെന്നും പ്രതിഭാഗം വാദിച്ചു. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി നിരപരാധിയെ പ്രതിയാക്കിയതാണ്. പടക്കമേറിൽ എ.കെ.ജി സെന്ററിന്റെ മതിലിലെ തൂണിലുളള ഒരു പാറക്കഷണം പകുതി മുറിഞ്ഞതിനപ്പുറം നാശനഷ്ടമോ അപകടമോ ഉണ്ടായിട്ടില്ല. പൊലീസ് അഭിമാനം സംരക്ഷിക്കാൻ നിരപരാധിയെ പ്രതിയാക്കുകയാണെന്നും പ്രതിഭാഗം അഭിഭാഷകൻ മൃദുൽ ജോൺ മാത്യു വാദിച്ചു. ജാമ്യ ഹർജിയിൽ കോടതി 29ന് വിധി പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |