തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണത്തിന് പ്രതി ജിതിൻ ഉപയോഗിച്ച ചാര നിറത്തിലുള്ള ഡിയോ സ്‌കൂട്ടർ വർക്കലയിൽ നിന്ന് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇത് മറ്റൊരു വ്യക്തി ഉപയോഗിക്കുകയായിരുന്നു. കേസിലെ നിർണായക തെളിവാണിത്. കോടതിയിൽ ഹാജരാക്കിയശേഷം സ്കൂട്ടർ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. അതേസമയം, ആക്രമണസമയത്ത് ജിതിൻ ധരിച്ചിരുന്ന ടീ ഷർട്ട് ഇതുവരെ കണ്ടെത്താനായിട്ടില്ല. കായലിൽ കളഞ്ഞെന്നാണ് ഇയാളുടെ മൊഴി.
ജിതിന്റെ സുഹൃത്ത് കഴക്കൂട്ടം സ്വദേശി സുധീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂട്ടർ. ഇയാൾ ഇപ്പോൾ ഗൾഫിലാണ്. ആക്രമണത്തിനുശേഷമാണ് ഇയാൾ ഗൾഫിലേക്ക് പോയത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാന്റെ മുൻ ഡ്രൈവറാണ് സുധീഷ് എന്ന് അന്വേഷണ സംഘം പറഞ്ഞു. സംഭവത്തിൽ സുഹൈലിന് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ഇയാൾ ഒളിവിലാണ്. സുഹൃത്തിന്റെ സ്കൂട്ടർ അയാളറിയാതെ ജിതിൻ എടുത്തുകൊണ്ടു പോയതാണെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
ആക്രമണത്തിന് മുമ്പ് കാറിൽ ഗൗരീശപട്ടത്ത് എത്തിയ ജിതിന് സ്കൂട്ടർ അവിടെ എത്തിച്ചുനൽകിയത് ഒരു യുവതിയാണ്. പടക്കമേറിനുശേഷം ഇവിടെ മടങ്ങിയെത്തിയ ജിതിനിൽ നിന്ന് സ്കൂട്ടർ തിരികെ വാങ്ങിക്കൊണ്ടുപോയതും ഈ യുവതിയാണ്. ഇവരെ അടുത്ത ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തേക്കും. രണ്ടുവട്ടം ഇവരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |