തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാസെക്രട്ടറി സുഹൈൽ ഷാജഹാൻ, ഇയാളുടെ ഡ്രൈവർ സുബീഷ്, ആറ്റിപ്രയിലെ യൂത്ത്‌കോൺഗ്രസ് പ്രവർത്തക ടി.നവ്യ എന്നിവരെക്കൂടി ക്രൈംബ്രാഞ്ച് പ്രതിചേർത്തു. ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രധാനപ്രതിയായ ജിതിന് എല്ലാ സഹായങ്ങളും ചെയ്തത് ഇവരാണെന്നാണ് പൊലീസ് കണ്ടെത്തൽ. സുഹൈലും നവ്യയും ഒളിവിലാണ്. സംഭവ ശേഷം സുബീഷ് വിദേശത്തേക്ക് പോയി.
എ.കെ.ജി സെന്റർ ആക്രമണത്തിന് ജിതിൻ എത്തിയ സ്‌കൂട്ടർ സുബീഷിന്റേതാണ്. ആക്രമണത്തിനുശേഷം ഗൗരീശപട്ടത്തെത്തി ജിതിൻ കൈമാറിയ സ്‌കൂട്ടർ കഴക്കൂട്ടത്തേക്ക് ഓടിച്ചു പോയത് നവ്യയാണ്. ഗൗരീശപട്ടത്തു നിന്നും ജിതിൻ തന്റെ കാറിൽ കഴക്കൂട്ടത്തേക്ക് പോകുകയായിരുന്നു. സ്‌കൂട്ടർ കഴക്കൂട്ടത്തു നിന്ന് ക്രൈംബ്രാഞ്ച് പിന്നീട് കണ്ടെത്തി.
ജൂൺ 30 രാത്രി 11.25നാണ് എ.കെ.ജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്‌ഫോടകവസ്തു എറിഞ്ഞത്. പൊലീസിനെ രണ്ടുമാസത്തോളം വട്ടംചുറ്റിച്ച ശേഷമാണ് ജിതിൻ പിടിയിലായത്.
നവ്യയെ രാഷ്ട്രീയത്തിൽ ഇറക്കിയത് ജിതിൻ
കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷനിലേക്ക് ആറ്റിപ്ര വാർഡിൽ നിന്ന് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചത് നവ്യയായിരുന്നു. കോൺഗ്രസ് ആർ.എസ്.പിക്ക് നൽകിയ സീറ്റ് നവ്യയ്ക്ക് വാങ്ങി നൽകിയത് ജിതിനാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. പ്രാദേശിക കോൺഗ്രസ് നേതൃത്വവും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |