കോട്ടയം: ടാക്‌സി ഡ്രൈവറായ അലക്‌സ് സെബാസ്റ്റ്യന്റെ സമയോചിത ഇടപെടലാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശിശുമോഷണക്കേസിൽ വഴിത്തിരിവായത്. പ്രതിയായ നീതുവിനെ ഉടൻ പൊലീസിന് പിടികൂടാനും ഇത് സഹായിച്ചു. കുഞ്ഞുമായി നീതു ഗാന്ധിനഗറിലെ ഹോട്ടലിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത് അലക്‌സിന്റെ ടാക്സിയിലാണ്. ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത നീതു എട്ടു വയസുകാരനായ മകനൊപ്പം ആദ്യമെത്തിയത് താമസിച്ചിരുന്ന ഫ്ലോറൽ പാർക്കിലെ ഹോട്ടൽ മുറിയിലാണ്. ഇവിടെയെത്തി വേഷം മാറിയ ശേഷം എറണാകുളം അമൃത ആശുപത്രിയിലേക്ക് പോകാൻ ഹോട്ടൽ മാനേജർ സാബുവിനോട് ടാക്‌സി ആവശ്യപ്പെട്ടു. തുടർന്ന് സാബു അറിയിച്ചതനുസരിച്ചാണ് കാറുമായി അലക്‌സ് ഹോട്ടലിലെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ വിവരം അറിഞ്ഞ അലക്സ് ഹോട്ടൽ മാനേജരെ തിരികെ വിളിച്ചു സംശയം പറഞ്ഞു. തുടർന്ന് ഹോട്ടൽ മാനേജർ ഗാന്ധിനഗർ എസ്.ഐയെ വിവരമറിയിച്ചു. അലക്സ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതി നീതുവെന്ന് പൊലീസ് ഉറപ്പാക്കിയത്. ആറ് വർഷമായി മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് ടാക്‌സി ഡ്രൈവറാണ് അലക്സ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |