പുതുക്കാട്: കൊവിഡ് ബാധയാൽ കഴിഞ്ഞവർഷം ജെ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ അവസരം നിഷേധിക്കപ്പെട്ട ആദിവാസി വിദ്യാർത്ഥിനി അൽഗയ്ക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസേർച്ചിൽ ഇന്റഗ്രേറ്റഡ് കോഴ്‌സിലേക്ക് പ്രവേശനം ലഭിച്ചു. പ്രതിസന്ധികളും പിതാവിന്റെ വേർപാടുമുണ്ടാക്കിയ വേദന മറികടന്ന് ലക്ഷ്യത്തിലെത്തിയ വിദ്യാർത്ഥിനിയെ മന്ത്രി കെ.രാധാകൃഷ്ണനും എം.എൽ.എയും വീട്ടിലെത്തി അനുമോദിച്ചു.
2021 ഒക്ടോബർ 3 ന് നടന്ന ജെ.ഇ അഡ്വാൻസ്ഡ് പരീക്ഷയ്ക്ക് ആംബുലൻസിൽ പരീക്ഷാ കേന്ദ്രത്തിലെത്തിയിട്ടും പരീക്ഷയെഴുതാൻ സാധിക്കാതെ മടങ്ങിയ അൽഗയെ മന്ത്രി കെ.രാധാകൃഷ്ണൻ വിളിച്ചാശ്വസിപ്പിക്കുകയും അടുത്ത പരീക്ഷയ്ക്ക് സർക്കാർ ചെലവിൽ പരിശീലനം നൽകാമെന്നുറപ്പും നൽകിയിരുന്നു. സർക്കാർ ചെലവിൽ പാലായിലെ സ്വകാര്യ എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ പരിശീലനം തുടരുന്നതിനിടെ മേയ് 16നാണ് അൽഗയുടെ പിതാവ് ദുര്യോധനൻ അപകടത്തിൽ മരിച്ചത്. പാലപ്പള്ളി നടാംപാടം ആദിവാസി കോളനിക്കാരായ അൽഗയും കുടുംബവും പിതാവിന്റെ ജോലി സംബന്ധമായാണ് രണ്ടുകൈ കോളനിയിൽ താമസമാക്കിയത്. ജില്ലാ കളക്ടർ ഹരിത വി.കുമാറും, സനീഷ്‌കുമാർ ജോസഫ് എം.എൽ.എയും മന്ത്രിക്കൊപ്പമെത്തി വിദ്യാർത്ഥിനിയെ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |