ചേർത്തല : വോട്ടിന് വേണ്ടി മുന്നണികൾ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്നതുകൊണ്ടാണ് കേരളത്തിൽ മതപരിവർത്തനം കൂടുന്നതെന്ന് വിശ്വഹിന്ദു പരിക്ഷത്ത് അന്തർദേശീയ വർക്കിംഗ് പ്രസിഡന്റ് അലോക് കുമാർ പറഞ്ഞു. മതപരിവർത്തനം നിറുത്തലാക്കാൻ ഇവിടെ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയിൽ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അലോക് കുമാർ . മറ്റ് സംസ്ഥാനങ്ങൾ മതപരിവർത്തനത്തിനെതിരെ നിയമങ്ങൾ നടപ്പാക്കുമ്പോൾ കേരളവും തമിഴ്‌നാടും ഇതിന് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗം നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങളെ അലോക് കുമാർ അഭിനന്ദിച്ചു. വീട് ഇല്ലാത്ത പാവങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുന്ന പ്രവർത്തനങ്ങൾ യോഗത്തിന്റെ നേതൃത്വത്തിൽ നടത്തുന്നതായും മറ്റ് നിരവധി ക്ഷേമ പ്രവർത്തനങ്ങൾ ആരംഭിച്ചതായും വെള്ളാപ്പള്ളി കൂടിക്കാഴ്ചയിൽ പറഞ്ഞു. ഒരു മണിക്കൂറോളം സമയം ചിലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. ദേശീയ ജനറൽ സെക്രട്ടറി സ്ഥാനു മലയൻ,സംസ്ഥാന പ്രസിഡന്റ് വിജി തമ്പി,ജനറൽ സെക്രട്ടറി വി.ആർ.രാജേശേഖരൻ,വിഭാഗ് ജോയിന്റ് സെക്രട്ടറി എം.ജയകൃഷ്ണൻ,സംഘടനാ സെക്രട്ടറി എൻ.രാജൻ,ജില്ലാ വർക്കിംഗ് പ്രസിഡന്റ് അഡ്വ.എൻ.വി.സാനു, ജില്ലാ സെക്രട്ടറി രതീഷ് തകഴി,കെ.ബിജു, കണ്ണൻ തലവടി എന്നിവരും അലോക് കുമാറിന് ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |