ലോക്‌സഭാ ഇലക്‌ഷന് ഇപ്പോഴേ തയ്യാറെടുക്കാൻ ബി.ജെ.പി
വെള്ളിയാഴ്ച എത്താനിരുന്ന അമിത് ഷായുടെ വരവ് നീട്ടി
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് രണ്ട് വർഷം ശേഷിക്കേ, കേരളത്തിൽ പാർലമെന്റ് അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇപ്പോഴേ സജ്ജമാകാൻ ബി.ജെ.പി സംസ്ഥാന നേതൃത്വം.
എം.പി സ്ഥാനമൊഴിഞ്ഞ നടൻ സുരേഷ് ഗോപിയുടെ താരപരിവേഷം ഇതിനായി ഉപയോഗപ്പെടുത്തും. പാർട്ടി നേതൃത്വത്തിന്റെ അറിവോടെ സുരേഷ് ഗോപി ഇപ്പോൾ തൃശൂരിൽ സജീവമാണ്. കൂടാതെ തിരുവനന്തപുരത്തും പത്തനംതിട്ടയിലും അദ്ദേഹത്തിന്റെ സജീവ സാന്നിദ്ധ്യമുണ്ടാകും.
തയ്യാറെടുപ്പുകൾക്ക് മാർഗനിർദ്ദേശം നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വെള്ളിയാഴ്ച കേരളത്തിൽ വരാനിരുന്നതാണ്. ഔദ്യോഗികാവശ്യങ്ങൾ കാരണം വരവ് മാറ്റി. മേയ് പതിനഞ്ചിന് മുമ്പ് എത്തുന്ന അമിത്ഷായുമായി ബി.ജെ.പി - ആർ.എസ്.എസ് നേതാക്കൾ വിശദകൂടിക്കാഴ്ച നടത്തും. പുതിയ സന്ദർശന തീയതി പിന്നീടറിയിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അറിയിച്ചു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ കേരളത്തിൽ വോട്ട് ഗണ്യമായി വർദ്ധിപ്പിച്ചിരുന്നു. അതിൽ ബി.ഡി.ജെ.എസിന്റെ സ്വാധീനം ഒരു ഘടകമായിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഒരു പരിധിവരെ പിടിച്ചുനിന്നെങ്കിലും കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും പ്രകടനം പിറകോട്ട് പോയി. എല്ലാ വിഭാഗം വോട്ടർമാരുടെയും പിന്തുണയിൽ ഇടിവുണ്ടായി. 2016നേക്കാൾ രണ്ട് ശതമാനത്തിലേറെ വോട്ട് കുറഞ്ഞു. കൈയിലിരുന്ന സീറ്റും നഷ്ടമായി. ഇത്തവണ പ്രതീക്ഷയുള്ള മേഖലകളെന്ന നിലയിലാണ് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് തന്ത്രങ്ങൾ രൂപപ്പെടുത്തുന്നത്.
അമിത്ഷായുടെ വരവിന്റെ പശ്ചാത്തലം
എസ്.ഡി.പി.ഐ - ആർ.എസ്.എസ് സംഘർഷങ്ങൾ സൃഷ്‌ടിച്ച രാഷ്ട്രീയാന്തരീക്ഷം.
ലവ് ജിഹാദ് പോലുള്ള വിഷയങ്ങളിൽ ക്രൈസ്തവ സഭകളിലടക്കം രൂപപ്പെടുന്ന രാഷ്ട്രീയ ധ്രുവീകരണ കാലാവസ്ഥ അനുകൂലമാക്കാനുള്ള സാദ്ധ്യത
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അത്തരമൊരു പരീക്ഷണത്തിന് അവർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തിരുവമ്പാടി കോടഞ്ചേരിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ പ്രണയവിവാഹ വിവാദം കത്തോലിക്കാസഭയിൽ വീണ്ടും അസ്വസ്ഥത സൃഷ്ടിച്ചത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |