കൊല്ലം: വനിതകളുടെ ഉന്നമത്തിനായി, അമൃതാനന്ദമയീ ദേവിയുടെ അമൃതശ്രീ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങൾക്കായി 35 കോടി രൂപയുടെ അധിക കൊവിഡ് ദുരിതാശ്വാസ പാക്കേജ് കൂടി അനുവദിച്ചു. അമൃതപുരി ആശ്രമത്തിൽ പദ്ധതിയുടെ പതിനേഴാം വാർഷിക പരിപാടിയിലാണ് അധിക പാക്കേജ് പ്രഖ്യാപിച്ചത്. സ്ത്രീശാക്തീകരണത്തിന്റെ ആവശ്യകതയെ കുറിച്ച് അമൃതാനന്ദമയി പ്രഭാഷണം നടത്തി.
അമൃതശ്രീയിൽ 21 സംസ്ഥാനങ്ങളിലായി 15,000 ത്തിലധികം സംഘങ്ങളും രണ്ടര ലക്ഷത്തിലധികം അംഗങ്ങളുമുണ്ടെന്ന് അമൃതാനന്ദമയീമഠം അധികൃതർ പറഞ്ഞു. കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി പദ്ധതിയിലൂടെ 50 കോടി രൂപ ഇതിനകം ചെലവാക്കി. കേന്ദ്രത്തിനും കേരളത്തിനുമായി 13 കോടിയോളം രൂപ സാമ്പത്തിക സഹായം നൽകി. 2004ൽ സുനാമിയുടെ പശ്ചാത്തലത്തിലാണ് പദ്ധതി ആരംഭിച്ചത്. 35 കോടിയുടെ പാക്കേജിന് പുറമെ പലചരക്ക് കിറ്റുകൾ, വസ്ത്രങ്ങൾ എന്നിവ വിതരണം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
വാർഷിക പരിപാടിയിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കേന്ദ്ര വിദേശ കാര്യ മന്ത്റി വി. മുരളീധരൻ, എം.എൽ.എമാരായ സി.ആർ. മഹേഷ്, സുജിത് വിജയൻ പിള്ള, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ്, സ്വാശ്രയ സംഘം കോ ഓർഡിനേറ്റർ രംഗനാഥൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |