കോട്ടയം : അദ്ധ്യാപകൻ, എഴുത്തുകാരൻ, ഭരണാധിപൻ തുടങ്ങിയ മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ശേഷമാണ് ഡോ.സി.വി ആനന്ദബോസ് ബംഗാളിന്റെ ഗവർണർ പദവിയിലേക്ക് എത്തുന്നത്. മാന്നാനം എന്ന കൊച്ചുഗ്രാമത്തിലെ ചിറ്റേഴത്തുവീട്ടിൽ നിന്ന് ഇന്ത്യയറിയുന്ന വ്യക്തിത്വമായി അദ്ദേഹം വളർന്നത് കഠിനാദ്ധ്വാനത്തിന്റെ പിൻബലത്തിലാണ്.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദം നേടിയശേഷം ഒരു കേന്ദ്ര സർക്കാർ കോളേജിൽ അദ്ധ്യാപകനായി കയറുമ്പോൾ ആനന്ദബോസിന് 21 വയസാണ് പ്രായം. എസ്.ബി.ഐയിലും ജോലി ചെയ്ത ശേഷമാണ് ഐ.എ.എസ് പാസായത്. കാസർകോഡ് സബ് കളക്ടറായാണ് ആദ്യ നിയമനം. കൊല്ലത്ത് കളക്ടറായിരിക്കുമ്പോൾ 28 പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചു. അതിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചത് നിർമ്മിതി കേന്ദ്രയായിരുന്നു. ഇക്കാലത്തെല്ലാം കവിതകളും ലേഖനങ്ങളും എഴുതാനും അദ്ദേഹം സമയം കണ്ടെത്തി. ‘പറയാതിനിവയ്യ’ എന്ന ആത്മകഥയടക്കം മൂന്നു ഭാഷകളിലായി 32ഓളം പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. പല പുസ്തകങ്ങളും ഹിന്ദി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി ‘മാൻ ഒഫ് ഐഡിയാസ്’ എന്നും, മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് ‘ഇൻസ്പയേർഡ് സിവിൽ സെർവന്റ്’ എന്നും വിശേഷിപ്പിച്ച ആനന്ദബോസിന് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ സെക്രട്ടറിയായും കുറച്ചുകാലം പ്രവർത്തിച്ചു. അണുശക്തി വകുപ്പിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാൻ, വൈസ് ചാൻസലർ, നാഷണൽ പോളിസി അഡ്വൈസർ പദവികളും വഹിച്ചു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പിന് നിയോഗിച്ച വിദഗ്ദ്ധസമിതിയുടെ ചെയർമാനായിരുന്നു. ജനീവയിലെ യൂറോപ്യൻ കൗൺസിൽ ഫോർ ന്യൂക്ലിയർ റിസർച്ചിലും, ഫ്രാൻസിലെ ഐ.ടി.ഇ.ആർ എന്ന ഇന്റർനാഷണൽ ഫ്യൂഷൻ എനർജി ഓർഗനൈസേഷനിലും ഇന്ത്യയുടെ പ്രതിനിധിയായി. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് ബി.ജെ.പിയിൽ ചേർന്നത്.
ഭാര്യ ലക്ഷ്മി. പരേതയായ നന്ദിത, വാസുദേവ് എന്നിവരാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |