തിരുവനന്തപുരം: കമ്മ്യൂണിസ്റ്റുകാരനെന്ന നിലയിൽ തന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷവും അഭിമാനവും നൽകുന്ന മുഹൂർത്തമാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാക്കിയ പാർട്ടി തീരുമാനമെന്ന് ആനാവൂർ നാഗപ്പൻ കേരളകൗമുദിയോട് പറഞ്ഞു. വളരെ സന്തോഷത്തോടെയാണ് പുതിയ സ്ഥാനമേറ്റെടുക്കുന്നത്.
1969ൽ പാർട്ടി മെമ്പറായശേഷം പാർട്ടിയുടെ വിവിധ തലങ്ങളിൽ പ്രവർത്തിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമെന്ന നിലയിൽ കഴിവിന്റെ പരമാവധി കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിൽ നിന്ന് മറ്റ് ചില നേതാക്കളുടെ പേരാണ് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പരിഗണിക്കുന്നത് എന്നായിരുന്നല്ലോ വാർത്തകൾ. പാർട്ടി തീരുമാനം അപ്രതീക്ഷിതമായിരുന്നോ?
ഈ കമ്മിറ്റിയിലേക്ക് വരാൻ കഴിവുള്ള ഒരുപാട് ആളുകൾ തിരുവനന്തപുരത്തുണ്ട്. മാദ്ധ്യമങ്ങൾക്ക് എന്നെക്കാൾ പരിചയമുള്ള വ്യക്തികളും ജില്ലയിലുണ്ട്. അതുകൊണ്ടാകാം അത്തരമൊരു വാർത്ത നൽകിയത്. പാർട്ടിയുടെ അന്തിമ തീരുമാനം വേറെയാണ്.
പുതിയ ജില്ലാ സെക്രട്ടറിയെ ഉടൻ നിശ്ചയിക്കുമോ?
സ്വാഭാവികമായും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഒരാൾ വരും. പാർട്ടി കോൺഗ്രസിന് ശേഷമായിരിക്കും തീരുമാനം. ജില്ലയിലെ പുതിയ സെക്രട്ടറിയെ ജില്ലാ കമ്മിറ്റി തിരഞ്ഞെടുക്കും.
നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 13 സീറ്റുകളിൽ വിജയിച്ചതിന്
പിന്നിലുള്ള സംഘടനാമികവാണോ സ്ഥാനലബ്‌ധിക്ക് പിന്നിൽ ?
ജില്ലയിലെ പാർട്ടിയുടെ വിജയം ഏതെങ്കിലും വ്യക്തിയുടെ വിജയമല്ല. സംഘടനാപരമായ പാർട്ടിയുടെ കെട്ടുറപ്പും രാഷ്‌ട്രീയ സാഹചര്യങ്ങളുമാണ് തിരഞ്ഞെടുപ്പിന്റെ വിജയപരാജയങ്ങളെ നിശ്ചയിക്കുന്നത്. തിരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടിയുള്ള ആത്മാർത്ഥമായ പരിശ്രമങ്ങൾക്ക് നേതൃത്വം കൊടുക്കാൻ സാധിച്ചിരുന്നുവെന്നത് ശരിയാണ്.
വി.കെ. മധു വിഷയമടക്കം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്
ജില്ലയിലെ പാർട്ടിക്കുള്ളിലുണ്ടായ വിഭാഗീയതകൾ കെട്ടടങ്ങിയോ?
വി.കെ. മധു ഒരു വിഷയത്തിൽ തെറ്ര് കാണിച്ചതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്. കാലാകാലങ്ങളിൽ അത്തരത്തിലുള്ള നടപടികൾ പലരുടെയും പേരിലുണ്ടായിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന എന്നെ നെയ്യാറ്രിൻകര ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തിയിട്ടുണ്ട്. മധു നല്ല ശേഷിയുള്ള നേതാവാണ്. കുറ്റം തിരുത്തി സഖാവിന് വേഗം മുന്നിലേക്ക് വരാൻ സാധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |