പരസ്യവിമർശനത്തിൽ നേതൃത്വത്തിന് അതൃപ്തി
തിരുവനന്തപുരം: കേരളത്തിലെ പൊലീസിനെതിരെ സി.പി.ഐയുടെ മഹിളാ സംഘടന ദേശീയ ജനറൽസെക്രട്ടറിയും പാർട്ടി ദേശീയ കൗൺസിൽ അംഗവുമായ ആനി രാജ നടത്തിയ വിമർശനത്തിൽ പാർട്ടി സംസ്ഥാന ഘടകത്തിൽ രണ്ടഭിപ്രായം. ചിലർ അതൃപ്തി പ്രകടിപ്പിക്കുമ്പോൾ ,മറ്റ് ചിലർക്ക് വിമർശനത്തോട് യോജിപ്പാണ്.
സി.പി.ഐ മുഖ്യ പങ്കാളിയായ സർക്കാരിന്റെ പൊലീസിനെതിരായ പരസ്യ വിമർശനം പാർട്ടി സംഘടനാ സംവിധാനത്തിന് യോജിച്ചതായില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ
വിലയിരുത്തൽ . പാർട്ടി ദേശീയ കൗൺസിൽ യോഗത്തിൽ സംസ്ഥാന നേതൃത്വം ഇക്കാര്യം ഉന്നയിക്കുമെന്നറിയുന്നു.
സംസ്ഥാനത്തെ പൊലീസ് അതിക്രമത്തിനെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുറത്തുവരുന്ന വാർത്തകൾ ചൂണ്ടിക്കാട്ടിയാണ് നാഷണൽ ഫെഡറേഷൻ ഒഫ് ഇന്ത്യൻ വുമൺ ജനറൽസെക്രട്ടറിയായ ആനി രാജയുടെ വിമർശം. കേരള പൊലീസിൽ ആർ.എസ്.എസ് ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടോയെന്ന ചോദ്യവും അവരുയർത്തി. സി.പി.ഐ ജനറൽസെക്രട്ടറി ഡി. രാജയുടെ ഭാര്യയാണ് ആനി രാജ.
ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിക്കൂട്ടിലാക്കുന്ന പരാമർശം മുതിർന്ന നേതാവ് പരസ്യമായി ഉന്നയിച്ചത് ശരിയായില്ലെന്നാണ് ഒരു വിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, ആറ്റിങ്ങലിൽ പിങ്ക് പൊലീസ് മൂന്നാം ക്ലാസ്സുകാരിയെ പരസ്യവിചാരണ നടത്തിയതും , അതുസംബന്ധിച്ച പരാതിയിൽ ശക്തമായ നടപടിയെടുക്കാത്തതുമൊക്കെ ചൂണ്ടിക്കാട്ടിയാണ് വിമർശനമെന്ന അഭിപ്രായവുമുണ്ട്. മാവോയിസ്റ്റ് കൊലപാതക വിഷയത്തിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേരത്തേ പരസ്യവിമർശനം നടത്തിയതും ഇവർ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |