തിരുവനന്തപുരം: സിൽവർലൈനിന് വഴിയൊരുക്കാനായി കെ.എസ്.ആർ.ടി.സിക്ക് സർക്കാർ ദയാവധം വിധിച്ചിരിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. ബസുകൾ ഓടിക്കാതെ പലയിടത്തായി കൂട്ടിയിട്ട് തുരുമ്പെടുപ്പിക്കുന്നതിന് പിന്നിൽ സിൽവർലൈൻ അജൻഡയാണെന്നും പ്രതിദിനം ആറുകോടിയായിരുന്ന വരുമാനം നാലുകോടിയായെന്നും അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ലാഭകരവും ദീർഘദൂരവുമായ സർവീസുകൾ സ്വിഫ്ട് എന്ന സ്വതന്ത്രകമ്പനിയിലേക്ക് മാറ്റുന്നത് കോർപ്പറേഷനെ ഉന്മൂലനം ചെയ്യാനാണ്. ഷെഡ്യൂളുകൾ വൻതോതിൽ വെട്ടിക്കുറയ്ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധനവില വർദ്ധിപ്പിച്ച് കോർപ്പറേഷനെ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുകയാണെന്ന് ഇതിന് മറുപടി നൽകിയ മന്ത്രി ആന്റണിരാജു പറഞ്ഞു. ഡീസൽ ബൾക്ക് പർച്ചേസിന് ലിറ്ററിന് 127രൂപയാക്കി. ഇതിലൂടെ പ്രതിവർഷം 2000കോടിയുടെ അധികബാദ്ധ്യതയുണ്ടാവും. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കും. 12,500 സ്വകാര്യ ബസുകളിൽ 7000മാത്രമാണ് ഇപ്പോൾ ഓടുന്നത്. കെ.എസ്.ആർ.ടി.സിയാവട്ടെ തീരെ വരുമാനമില്ലാത്ത 15 ശതമാനം സർവീസുകളാണ് നിറുത്തിയത്. സ്വിഫ്ട് വന്നാൽ കോർപ്പറേഷനെ കുഴിച്ചുമൂടില്ലെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആർ.ടി.സിക്ക് ഫ്യുവൽ സബ്സിഡി നൽകി നഷ്ടത്തിൽ നിന്ന് കരകയറ്റണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു.
''
കെ.എസ്.ആർ.ടി.സി അടുത്തമാസം 116 ബസുകൾ ദീർഘദൂര സർവീസുകൾക്കായി വാങ്ങും. തിരുവനന്തപുരത്ത് 50 ഇലക്ട്രിക് ബസുകൾ അടുത്തമാസം പുറത്തിറക്കും.
- മന്ത്രി ആന്റണിരാജു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |