സംഘടനാ നേതാക്കളെ മന്ത്രി ആന്റണി രാജു ഇന്ന് വെവ്വേറെ കാണും
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള വിതരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ, ഗതാഗതമന്ത്രി ആന്റണി രാജു ഇന്ന് അംഗീകൃത തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു. മൂന്ന് സംഘടനകളുമായും വെവ്വേറെയാണ് കൂടിക്കാഴ്ച. സി.ഐ.ടി.യു നേതൃത്വത്തിലുള്ള എംപ്ലോയിസ് അസോസിയേഷന് രാവിലെ 11.30 നും ,ടി.ഡി.എഫിന് വൈകിട്ട് മൂന്നിനും ,ബി.എം.എസിന് 3.30 നുമാണ് സമയമനുവദിച്ചിരിക്കുന്നത്.
മേയ് അഞ്ചിന് അടുത്ത ശമ്പളം നൽകിയില്ലെങ്കിൽ ആറ് മുതൽ പണിമുടക്കുമെന്നറിയിച്ച് ടി.ഡി.എഫും,
. ബി.എം.എസും നോട്ടീസ് നൽകിയിട്ടുണ്ട്. തിയതി പ്രഖ്യാപിച്ചിട്ടെങ്കിലും ശമ്പളം മുടങ്ങിയാൽ പണിമുടക്കിലേക്ക് നീങ്ങാനാണ് സി.ഐ.ടി.യുവിന്റെയും തീരുമാനം. മാനേജ്‌മെന്റ് യൂണിയനുകളെ ചർച്ചക്ക് വിളിച്ചെങ്കിലും ശമ്പളക്കാര്യത്തിൽ ഒരുറപ്പും നൽകിയില്ല. യൂണിയനുകൾ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ സമവായ നീക്കം.
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ശമ്പളം കൊടുക്കേണ്ട ബാദ്ധ്യത സർക്കാരിനില്ലെന്ന മന്ത്രി ആന്റണി രാജുവിന്റെ ആവർത്തിച്ചുള്ള പ്രസ്താവന തൊഴിലാളി സംഘനകളെ ചൊടിപ്പിച്ചിട്ടുണ്ട്. . സർക്കാരിന്റെ കൂട്ടായ തീരുമാനമാണിതെന്ന ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പരാമർശം കൂടി വന്നതോടെ ശമ്പളക്കാര്യത്തിൽ സർക്കാർ കൈമലർത്തുന്നുവെന്ന വികാരമാണ് തൊഴിലാളികൾക്ക്.സർക്കാർ ധനസഹായമായമില്ലാതെ ശമ്പള വിതരണം നടക്കില്ലെന്ന സ്ഥിതിയാണ് കെ.എസ്.ആർ.ടി.സിയിൽ.
''പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സിയെ മറ്റു വ്യവസായങ്ങളെപ്പോലെ കാണാനാവില്ല. എത്ര ശ്രമിച്ചാലും പൊതുഗതാഗതം ലാഭകരമാവില്ല. സർക്കാർ സഹായം തുടർന്നും വേണ്ടിവരും. ഇല്ലെങ്കിൽ ഗതാഗത മേഖല വേണ്ടെന്ന് വയ്ക്കണം''
-ആനത്തലവട്ടം ആനന്ദൻ,
സംസ്ഥാന പ്രസിഡന്റ്,
സി.ഐ.ടി.യു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |