മാസങ്ങൾക്കുശേഷം കുട്ടിയെ കണ്ടു
തിരുവനന്തപുരം: ദത്തുനൽകിയശേഷം വിവാദവും കേസുമായതോടെ തിരിച്ചു കൊണ്ടുവന്ന കുഞ്ഞ്
ഡി.എൻ.എ പരിശോധനയിൽ അനുപമയുടേതാണെന്ന് തെളിഞ്ഞു.
രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലെ പരിശോധനയിൽ അനുപമയുടെയും ഭർത്താവ് അജിത്തിന്റെയും കുഞ്ഞിന്റെയും രക്ത സാമ്പിളുകളുടെ ഫലം പോസിറ്റീവാണെന്ന് ഇന്നലെ ഉച്ചയ്ക്കാണ് സ്ഥിരീകരിച്ചത്. ഇതോടെ, അജിത്തിനെ ഫോണിൽ വിളിച്ച് ശിശുക്ഷേമ സമിതി അധികൃതർ അറിയിച്ചതനുസരിച്ച് ഇരുവരും സമരപ്പന്തലിൽ നിന്ന് പാളയം നിർമ്മലാഭവൻ ശിശു സംരക്ഷണ കേന്ദ്രത്തിലെത്തി കുഞ്ഞിനെ കണ്ടു മടങ്ങി. സീൽ ചെയ്ത കവറിൽ രാജീവ്ഗാന്ധി സെന്ററിൽ നിന്ന് കൈമാറിയ ഫലം ശിശുക്ഷേമ സമിതിയാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്. ഫലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ശിശുക്ഷേമ സമിതിക്ക് ഇ മെയിൽ സന്ദേശമയച്ച അനുപമ, ഫലമറിഞ്ഞതോടെ സമരപ്പന്തലിലുള്ളവർക്ക് മധുരം വിതരണം ചെയ്ത് സന്തോഷം പങ്കിട്ടു.
ദത്ത് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് 29 ന് കോടതിയിൽ സമർപ്പിക്കാമെന്നാണ് ശിശുക്ഷേമ സമിതി തിരുവനന്തപുരം കുടുംബ കോടതിയെ അറിയിച്ചത്. കുഞ്ഞ് തന്റേതാണെന്ന അനുപമയുടെ അവകാശവാദത്തിന് പരിശോധനാഫലത്തിലൂടെ വ്യക്തതയുണ്ടാകും. സർക്കാർ ഏജൻസികൾക്കോ, കോടതികൾക്കോ മാത്രമേ ഡി.എൻ.എ പരിശോധനാഫലം കൈമാറാവൂവെന്നതാണ് നിയമം. കോടതി നിർദ്ദേശത്തെ തുടർന്നാണ് ആന്ധ്രയിലെ അദ്ധ്യാപക ദമ്പതിമാരുടെ സംരക്ഷണയിലായിരുന്ന കുഞ്ഞിനെ ഇവിടെ എത്തിച്ചത്.
കോടതി തീരുമാനം
നിർണ്ണായകം
ഡി.എൻ.എ ഫലം പോസിറ്റീവാണെങ്കിലും കുട്ടിയെ വിട്ടുനൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ കോടതി തീരുമാനം നിർണായകമാകും. 30ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെ, ശിശുക്ഷേമ സമിതി, വനിതാശിശുവികസന ഡയറക്ടർ എന്നിവരുടെ റിപ്പോർട്ടുകളും ഡി.എൻ.എ പരിശോധനാ ഫലവും കോടതിയിൽ ഹാജരാക്കും.
കുട്ടിയെ വിട്ടുനൽകുന്നതിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുമെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ഷിജുഖാൻ പറഞ്ഞു.
ഒരു വർഷത്തെ വേദനയ്ക്ക്
ആശ്വാസം: അനുപമ
ഡി.എൻ.എ ഫലം അനുകൂലമായതിൽ ആശ്വാസവും സന്തോഷവുമുണ്ടെന്ന് അനുപമ പറഞ്ഞു. കുഞ്ഞിനെ വൈകാതെ ലഭിക്കുമെന്നാണ് പ്രതീക്ഷ. കേസിൽ ആരോപണ വിധേയരായവർക്കെതിരെ നടപടിയെടുക്കും വരെ സമരം തുടരും. ഒരു വർഷത്തിലധികമായി വേദന അനുഭവിക്കുകയായിരുന്നു. കുഞ്ഞിനെ കൈയിൽ കിട്ടുന്ന നിമിഷത്തിനായി കാത്തിരിക്കുകയാണ്. ഇതുവരെയുണ്ടായ കാലതാമസം ഇനിയെങ്കിലും ഒഴിവാക്കണമെന്നും അനുപമ പറഞ്ഞു. കുഞ്ഞിനെ കിട്ടാൻ ശിശുക്ഷേമസമിതിയുമായി ബന്ധപ്പെട്ട് നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായിരുന്നുവെന്നും, ഇപ്പോൾ സന്തോഷമായെന്നും അനുപമയുടെ ഭർത്താവ് അജിത്ത് പറഞ്ഞു.
ഡി.എൻ.എ പരിശോധനാഫലത്തിൽ കുഞ്ഞിന്റെ മാതാപിതാക്കളെ വ്യക്തമായ സ്ഥിതിക്ക് എത്രയും പെട്ടെന്ന് കുട്ടിയെ വിട്ടുനൽകണമെന്ന് അനുപമ -അജിത്ത് ഐക്യദാർഢ്യസമിതി അംഗം പി.ഇ.
ഉഷ ആവശ്യപ്പെട്ടു. സംഭവത്തിൽ ശിശുക്ഷേമ സമിതിയുടെ പങ്ക് അന്വേഷിക്കണമെന്നും
കുട്ടിയെ കടത്താൻ കൂട്ടുനിന്നവർക്കെതിരെ നിയമ നടപടി വേണമെന്നും കെ.കെ.രമ എം.എൽ.എ
ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |