തിരുവനന്തപുരം: നൊന്തുപെറ്റ കുഞ്ഞിനെ ഒരു വർഷത്തിലേറെ നീണ്ട ഇടവേളയ്ക്കുശേഷം കൺനിറയെ കണ്ടതിന്റെ നിർവൃതിയിലാണ് അനുപമയും ഭർത്താവ് അജിത്തും. ഡി.എൻ.എ പരിശോധനാഫലം പോസിറ്റീവായതോടെ, ശിശുക്ഷേമസമിതിയിൽ നിന്ന് അറിയിച്ചതനുസരിച്ചാണ് കുന്നുകുഴി നിർമ്മല ഭവനിലെ ശിശുസംരക്ഷണകേന്ദ്രത്തിലെത്തി ഇരുവരും കുഞ്ഞിനെ കണ്ടത്.
കുഞ്ഞിനെ വീണ്ടെടുക്കാൻ ശിശുക്ഷേമ സമിതി ആസ്ഥാനത്ത് ഐക്യദാർഢ്യസമിതിയുടെ നേതൃത്വത്തിൽ നടത്തിവന്ന സമരത്തിൽ പങ്കെടുത്ത കെ.കെ. രമ എം.എൽ.എ, പി.ഇ. ഉഷ തുടങ്ങിയവർക്കൊപ്പമാണ് അജിത്തും അനുപമയും കുഞ്ഞിനെ കാണാൻ എത്തിയത്. മാതാപിതാക്കൾക്ക് മാത്രമായിരുന്നു കുഞ്ഞിനെ കാണാനുള്ള അനുമതി. പ്രസവിച്ച് മൂന്നാം നാൾ തന്റെ കൈയിൽ നിന്നും തട്ടിയെടുത്ത് ദത്ത് നൽകിയ കുഞ്ഞിനെ കണ്ടപാടെ അനുപമ വാരിപ്പുണർന്നു. ശിരസിലും കവിളിലും സ്നേഹചുംബനങ്ങൾ നൽകി ഹൃദയത്തോട് ചേർത്തു. അനുപമയുടെയും അജിത്തിന്റെയും മിഴികൾ സന്തോഷാശ്രുക്കളാൽ നിറഞ്ഞു. കുഞ്ഞിനോടുള്ള ഇരുവരുടെയും സ്നേഹവായ്പ് കണ്ടുനിന്നവരുടെയും കണ്ണുകൾ നിറച്ചു. ഒരു മണിക്കൂറോളം മാറി മാറി കുഞ്ഞിനെ കൊഞ്ചിച്ചും കുശലം പറഞ്ഞും ചെലവഴിച്ചു. കുഞ്ഞിന് ഉറക്കം വന്നതിനെ തുടർന്ന് നിർമ്മലഭവൻ ജീവനക്കാർ തിരികെ വാങ്ങിയതോടെ ഇരുവരും മനസില്ലാ മനസോടെ പടിയിറങ്ങി.കുഞ്ഞിനെ കൈവിട്ടുപോയതോർത്ത് തേങ്ങിക്കരഞ്ഞുകൊണ്ടാണ് അനുപമ പുറത്തേക്ക് വന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |