തിരുവനന്തപുരം: ഭാര്യയെ കൊല്ലാൻ പാമ്പിനെ കിടപ്പുമുറിയിൽ കൊണ്ടിട്ടു എന്നതിന് ശക്തമായ തെളിവുകളുള്ള സാഹചര്യത്തിൽ സർക്കാർ അപ്പീൽ പോയാൽ ഉത്ര വധക്കേസിൽ പ്രതിക്ക് കൂടിയ ശിക്ഷ ലഭിക്കാനിടയുണ്ടെന്ന് നിയമവൃത്തങ്ങൾ പറയുന്നു. "കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ മുൻകൂട്ടി ആസൂത്രണം ചെയ്താണ് പാമ്പിനെ കൊണ്ടിട്ടത്. പാമ്പു കടിയേറ്രാണ് മരണമെന്ന് ഫോറൻസിക് റിപ്പോർട്ടുമുണ്ട്. പാമ്പ് തനിയെ കടിച്ചോ ബലം പ്രയോഗിച്ച് കടിപ്പിച്ചോ എന്നതിന് പിന്നെ പ്രസക്തിയില്ല"- ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി. കെമാൽപാഷ 'കേരളകൗമുദി"യോട് പറഞ്ഞു.
കൊലയ്ക്കുള്ള ആയുധമായി പാമ്പിനെ ഉപയോഗിച്ച അപൂർവങ്ങളിൽ അപൂർവമായ കേസാണിത്. ബുദ്ധിപരമായ ആസൂത്രണത്തിനും തെളിവുണ്ട്. പാമ്പ് തനിയെ ഇഴഞ്ഞുകയറിയതല്ലെന്നും തെളിയിക്കാൻ കഴിഞ്ഞു. ഈ സാഹചര്യത്തിൽ പ്രതിക്ക് ഉയർന്ന ശിക്ഷയുറപ്പാക്കാൻ അപ്പീൽ സാദ്ധ്യത തേടുകയാണ് വേണ്ടതെന്നും കെമാൽ പാഷ പറഞ്ഞു.
ക്രിമിനൽ പശ്ചാത്തലമില്ല എന്നതും പ്രായം കുറവാണെന്നതും കണക്കിലെടുത്ത് വധശിക്ഷ ഒഴിവാക്കിയെന്ന ഉത്തരവ് അപ്പീലിൽ ചോദ്യം ചെയ്യണം. തിരിച്ചറിവുള്ള പ്രായത്തിലാണോ കുറ്റകൃത്യം എന്നതാണ് കോടതി പരിഗണിക്കേണ്ടത്. ഇരുപത് വയസിൽ താഴെയുള്ളവർക്ക് മനസിന് പക്വതയായില്ലെന്നും അറുപതിന് മേലുള്ളവർക്ക് മനോദൗർബ്ബല്യമുണ്ടെന്നുമൊക്കെ വേണമെങ്കിൽ പരിഗണിക്കാം. സൂരജ് ഇൗ ഗണത്തിൽ പെടുന്നയാളല്ല.
അപൂർവങ്ങളിൽ അപൂർവമായ കേസുകളെന്ന് പരിഗണിച്ച് സുപ്രീംകോടതി വധശിക്ഷ വിധിച്ചിട്ടുള്ള നിർദ്ദേശങ്ങളിൽ ഏതാണ്ടെല്ലാം ഉത്രവധക്കേസിൽ ബാധകമാണെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടണം. നിരവധി കേസുകളിൽ സർക്കാർ അപ്പീലിന്മേൽ പ്രതികൾക്ക് കൂടിയ ശിക്ഷ ലഭിച്ചിട്ടുണ്ട്. ഡെമ്മി പരീക്ഷണം പോലെ അനിവാര്യമല്ലാത്ത തെളിവുകൾ ഒഴിവാക്കി നേരിട്ടുള്ള തെളിവുകളുമായാവണം അപ്പീൽ നൽകേണ്ടതെന്നും കെമാൽ പാഷ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |