# ജനവാസ മേഖലയിലെത്തി മടങ്ങി
കുമളി: ഇന്നലെ പുലർച്ചെ കുമളിയിലെ ജനവാസ മേഖലയിലെത്തിയ അരിക്കൊമ്പൻ തിരികെ തമിഴ്‌നാട് വനത്തിലെത്തി. ലോവർ ക്യാമ്പ് പവർ ഹൗസിനടുത്തുള്ള കൃഷിയിടങ്ങൾക്ക് സമീപമുള്ള വനത്തിലാണ് അരിക്കൊമ്പനുള്ളത്. ഇവിടെ നിന്ന് വനത്തിലൂടെ ചിന്നക്കനാൽ ഭാഗത്തേക്കാണ് സഞ്ചരിക്കുന്നത്.
ഇന്നലെ പുലർച്ചെ കുമളിയിലെ ഗാന്ധിനഗർ, തേക്കിൻകാട്, റോസാപ്പൂക്കണ്ടം എന്നിവിടങ്ങളിലെ ജനവാസ മേഖലയിലാണ് അരിക്കൊമ്പനെത്തിയത്. ആകാശത്തേക്ക് വെടിയുതിർത്താണ് വനം വകുപ്പ് അരിക്കൊമ്പനെ കാട്ടിലേക്ക് തുരത്തിയത്. ഇവിടെ നിന്നും തേക്കടി ബോട്ട് ലാന്റിംഗിന് എതിർ വശത്തെ വനത്തിലെത്തിയ ശേഷമാണ് തിരികെ തമിഴ്‌നാട്ടിലേക്ക് നീങ്ങിയത്.പിന്നീട് ഉച്ചവരെ പെരിയാർ കടുവ സങ്കേതത്തിലെ വനമേഖലക്കുള്ളിലായിരുന്നു . ഇവിടെ നിന്ന് തമിഴ്‌നാട് അതിർത്തിയിലേക്ക് നീങ്ങുന്നതായി വനംവകുപ്പിന് വിവരം ലഭിച്ചു. തുടർന്ന് കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയപാത മുറിച്ച് കടന്ന അരിക്കൊമ്പൻ ലോവർ ക്യാമ്പ് പവർ ഹൗസിന് സമീപമെത്തിയതായി തമിഴ്‌നാട് വനം വകുപ്പ് സ്ഥിരീകരിച്ചു. ഇവിടെ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.
ആന ദേശീയപാത മുറിച്ചു കടക്കാനെടുത്ത അര മണിക്കൂറോളം സമയം വനംവകുപ്പ് ഗതാഗതം നിരോധിച്ചു. അതിർത്തിയിലെ കുമളിയിൽ നിന്ന് പന്ത്രണ്ടു കിലോമീറ്ററോളം അകലെയാണിപ്പോഴുള്ളത്. ഇവിടെ നിന്ന് വനത്തിലുള്ളിലൂടെ സഞ്ചരിച്ച് കമ്പംമെട്ടും രാമക്കൽമേടും കടന്ന് മതികെട്ടാൻ ചോല വനത്തിലെത്താം. അവിടെ നിന്നും ചിന്നക്കനാലിൽ എളുപ്പത്തിലെത്താം. ഈ ഭാഗത്തേക്കാണ് നിലവിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്.
പുതിയ വഴികളിലൂടെ സഞ്ചരിക്കുന്നതിനാൽ തിരികെ പെരിയാർ കടുവ സങ്കേതത്തിലേക്ക് എത്താനും സാദ്ധ്യതയുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്. ലോവർക്യാമ്പ്, ഗൂഢല്ലൂർ ഭാഗത്തുള്ള ആളുകൾ ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |