കൊച്ചി: കരിപ്പൂർ സ്വർണക്വട്ടേഷൻ കേസിലെ പ്രതി അർജുൻ ആയങ്കിയെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കസ്റ്റംസ് സമർപ്പിച്ച അപേക്ഷ സാമ്പത്തികകുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി തള്ളി. വീണ്ടും കസ്റ്റഡിയിൽ വിടാൻ കഴിയില്ലെന്നും ആവശ്യമെങ്കിൽ കോടതിയുടെ അനുമതിയോടെ ജയിലിൽ ചോദ്യംചെയ്യാൻ കഴിയുമെന്നും കോടതി അറിയിച്ചു. കസ്റ്റഡിയിൽ ലഭിക്കാൻ മുദ്രവച്ച കവറിൽ ചില രേഖകൾ കസ്റ്റംസ് സമർപ്പിച്ചിരുന്നു. കസ്റ്റഡിയിൽ നൽകേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ചോദ്യംചെയ്യലിന് വിളിച്ച മുഹമ്മദ് ഷാഫി ഹാജരാകാത്തതും കോടതി ചൂണ്ടിക്കാട്ടി.
സ്വർണവുമായി വരുന്നതിനിടെ കരിപ്പൂരിൽ അറസ്റ്റിലായ മലപ്പുറം കൊളത്തൂർ മൂർക്കനാട് മേലേതിൽ മുഹമ്മദ് ഷെഫീക്കിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. രണ്ടുലക്ഷം രൂപയ്ക്കും തുല്യതുകയ്ക്ക് രണ്ടുപേരുടെ ഉറപ്പും നൽകണം. പാസ്പോർട്ട് ഏഴുദിവസത്തിനകം ഹാജരാക്കണം, സാക്ഷികളെ സ്വാധീനിക്കരുത്, ആവശ്യപ്പെട്ടാൽ അന്വേഷണ ഉദ്യോഗസ്ഥക്ക് മുമ്പാകെ ഹാജരാകണം എന്നിവയാണ് വ്യവസ്ഥകൾ.
കേസിൽ അർജുൻ ആയങ്കിയുടെ പങ്ക് താൻ കസ്റ്റംസിനോട് പറഞ്ഞിട്ടില്ലെന്ന് ജാമ്യത്തിലിറങ്ങിയ മുഹമ്മദ് ഷെഫീക്ക് പറഞ്ഞു. സി.പി.എം പ്രവർത്തകർക്ക് സ്വർണ ക്വട്ടേഷനുമായി ബന്ധമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |