SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.13 PM IST

സ്വർണ ക്വട്ടേഷൻ: അർജുൻ ഒളിപ്പിച്ച കാർ കണ്ടെത്തി

arjun-ayanki-car

കണ്ണൂർ: സ്വർണ ക്വട്ടേഷൻ സംഘത്തലവനായ അർജുൻ ആയങ്കിയുടെ ഒളിപ്പിച്ച കാർ കണ്ടെത്തി. തളിപ്പറമ്പ് പരിയാരം കുളപ്പുറത്ത് കുന്നിൻ മുകളിൽ കണ്ടെത്തിയ ചുവന്ന സ്വിഫ്റ്റ് കാറിന്റെ നമ്പർ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലായിരുന്നു. കാർ കണ്ടെത്തിയതോടെ കൂടുതൽ തെളിവുകൾ ലഭ്യമാവുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. ഇന്ന് കൊച്ചി കസ്റ്റംസിനു മുമ്പാകെ ഹാജരാകാൻ അർജുന് നോട്ടീസ് നൽകിയിട്ടുണ്ട്.

ചെർപ്പുളശേരിയിൽ നിന്നുള്ള ക്വട്ടേഷൻ സംഘം രാമനാട്ടുകരയിൽ വാഹന അപകടത്തിൽ മരണമടഞ്ഞ ദിവസം അർജുൻ കരിപ്പൂർ വിമാനത്താവളത്തിലെത്തിയത് കെ.എൽ 13 എ.ആർ 7789 നമ്പർ സ്വിഫ്റ്റ് കാറിലായിരുന്നു. വിമാനത്താവളത്തിലെ സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് കസ്റ്റംസ് ഇക്കാര്യം സ്ഥിരീകരിച്ചു. അന്വേഷണം ആരംഭിച്ചതോടെ കഴിഞ്ഞ ദിവസം അഴീക്കോട്ടുള്ള കപ്പൽപൊളി ശാലയിൽ ഉപേക്ഷിച്ച നിലയിൽ കാർ കണ്ടെത്തിയിരുന്നു. കസ്റ്റംസ് എത്തുന്നതിന് മുമ്പായി അർജുന്റെ സൃഹൃത്ത് വാഹനം  മാറ്റി. കാറിനായി പരിയാരം പൊലീസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കാർ കണ്ടെത്തിയത്. കാർ കസ്റ്റംസിന് കൈമാറും. അഞ്ചരക്കണ്ടി കൊയ്യോട് സ്വദേശിയും സി.പി.എം ബ്രാഞ്ച് അംഗവുമായിരുന്ന സജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ.

 സൂചന നൽകിയത് ഷെഫീഖ്

കസ്റ്റംസിന്റെ പിടിയിലായ കാരിയർ പെരിന്തൽമണ്ണ മൂർക്കനാട് സ്വദേശി മുഹമ്മദ് ഷെഫീഖിന്റെ മൊഴിയിലാണ് അർജുന്റെ പങ്കാളിത്തം വ്യക്തമായത്. ചുവന്ന സ്വിഫ്റ്റ് കാറിലാണ് അർജുൻ വിമാനത്താവളത്തിലെത്തിയതെന്ന് ഷെഫീഖ് കസ്റ്റംസിനോട് പറഞ്ഞിരുന്നു. തിരിച്ചറിയാനായി സ്വിഫ്റ്റ് കാറിന്റെ ചിത്രം ഷെഫീഖിന്റെ മൊബൈലിലേക്ക് അയച്ചിരുന്നു.

സ്വർണം തട്ടിയെടുക്കാൻ സാദ്ധ്യതയുണ്ടെന്നും വിമാനത്താവളത്തിൽ ബാത്ത് റൂമിൽ കയറി വസ്ത്രം മാറിയ ശേഷം പുറത്തിറങ്ങിയാൽ മതിയെന്നും പുതിയ വസ്ത്രം ധരിച്ച ഫോട്ടോ അയക്കണമെന്നും ഷെഫീഖിനോട് അർജുൻ ആവശ്യപ്പെട്ടിരുന്നു.

 'കുരുവി" സംഘം നിരീക്ഷണത്തിൽ

സ്വർണം കടത്താൻ അർജുൻ ആയങ്കിക്ക് ഉണ്ടായിരുന്നത് അമ്പതിലധികം യുവാക്കളടങ്ങിയ 'കുരുവി' സംഘമെന്ന് കസ്റ്റംസ് കണ്ടെത്തൽ. വിദേശത്ത് നിന്ന് സ്വർണം വിമാനത്താവളത്തിൽ എത്തിക്കുന്നവരെയാണ് കുരുവികൾ എന്ന് വിളിക്കുന്നത്. 18നും 30നും മദ്ധ്യേ പ്രായമുള്ളവരായിരുന്നു ഇതിൽ ഏറെയും.

കുരുവികളെ ഒരുതവണ മാത്രമാണ് സ്വർണം കടത്താൻ ഉപയോഗിക്കുക. ഈ സംഘവും കസ്റ്റംസ് നിരീക്ഷണത്തിലാണ്.

 സജേഷിനെ സി.പി.എമ്മിൽ നിന്നും പുറത്താക്കി

അർജുൻ ആയങ്കിക്ക് കാർ വിട്ടുനൽകിയ സി.പി.എം ബ്രാഞ്ച് അംഗം സി. സജേഷിനെ പാർട്ടി അംഗത്വത്തിൽ നിന്ന് ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു. ഡി.വൈ.എഫ്.ഐയിൽനിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു. കൊയ്യോട് മൊയാരം ബ്രാഞ്ച് അംഗമായിരുന്നു. ഇപ്പോൾ പുറത്തുവന്ന പേരുകൾക്കു പുറമെ മറ്റാരെങ്കിലും ഉണ്ടെങ്കിൽ അവരെയും കണ്ടെത്താൻ പാർട്ടി കീഴ്ഘടകങ്ങൾക്കു നിർദ്ദേശം നൽകും. പാർട്ടി പേരെടുത്ത് പറഞ്ഞ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി തുടങ്ങിയവരെ സഹായിക്കുന്ന പാർട്ടി പ്രവർത്തകരോ നേതാക്കളോ ഉണ്ടെങ്കിൽ പിന്തിരിയാനും കർശന നിർദ്ദേശം നൽകി. തീരുമാനം അനുസരിക്കാതിരുന്നാൽ പുറത്താക്കാനും സി.പി.എം തീരുമാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARJUN AYANKI CAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.