കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകരിൽ ഒരാളായ കൊടുവള്ളി വാവാട് വളരാട്ട്പറമ്പ് തെക്കെകണ്ണിപ്പൊയിൽ സുഫിയാൻ (33) കൊണ്ടോട്ടി പൊലീസ് സ്‌റ്റേഷനിൽ കീഴടങ്ങി. പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയ ഘട്ടത്തിലാണ് കീഴടങ്ങൽ. കേസിലുൾപ്പെട്ട ഇയാളുടെ സഹോദരൻ ഫിജാസിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. സുഫിയാനിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. നേരത്തെ കോഫപോസ കേസിലടക്കം സുഫിയാൻ ജയിലിൽ കിടന്നിട്ടുണ്ട്. സുഫിയാൻ സഞ്ചരിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി. കേസിൽ കൂടുതൽ പേർ പിടിയിലാവാനുണ്ടെന്ന് മലപ്പുറം എസ്.പി സുജിത് പറഞ്ഞു.
താമരശേരി സ്വദേശി മൊയ്തീന്‍ യു.എ.ഇയിൽ നിന്ന് കടത്താൻ പദ്ധതിയിട്ട സ്വർണത്തിന് സംരക്ഷണം നൽകാനും ഇത് തട്ടിയെടുക്കാൻ വരുന്ന അർജ്ജുൻ അടങ്ങുന്ന സംഘത്തെ കൈകാര്യം ചെയ്യാനുമായി ചെർപ്പുളശ്ശേരിയിലെ ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയത് സുഫിയാൻ ആണെന്നാണ് പൊലീസിന് ലഭിച്ച വിവരം. ക്വട്ടേഷന്‍ നടപ്പാക്കാനായി ഒരു വാട്സ് ആപ്പ് ഗ്രൂപ്പും ഇയാൾ ഉണ്ടാക്കി. നേരത്തെ പൊലീസ് പിടിയിലായവരുടെ മൊഴിയിലാണ് സുഫിയാന്റെ പങ്ക് പുറത്തായത്. രാമനാട്ടുകരയിൽ അഞ്ചുപേരുടെ മരണത്തിലേക്ക് വഴിവച്ച വാഹനാപകടമുണ്ടായ സമയത്ത് സുഫിയാൻ സംഭവസ്ഥലത്തുണ്ടായിരുന്നു. അപകടം കണ്ട ഇയാൾ കൂട്ടാളികളെ രക്ഷിക്കാൻ ശ്രമിക്കാതെ കടന്നു കളഞ്ഞു. പ്രതിയെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |