തിരുവനന്തപുരം:കരമനയിൽ വ്യാജ തോക്ക് ലൈസൻസുമായി അറസ്റ്റിലായ അഞ്ചംഗ സംഘത്തിന്റെ വേര് തേടി അന്വേഷണ സംഘം രണ്ട് ദിവസത്തിനുള്ളിൽ കാശ്മീരിലേക്ക് തിരിക്കും. അവിടെ നേരിട്ട് അന്വേഷിച്ചാലെ സംഘത്തിന്റെ പൂർണ വിവരം ലഭിക്കൂവെന്ന് പൊലീസ് പറഞ്ഞു. ഫോർട്ട് എ.സി.പി ഷാജി ,കരമന എസ്.എച്ച് ഒ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പോകുന്നത്.
കഴിഞ്ഞ ദിവസമാണ് വ്യാജ തോക്ക് ലൈസൻസുമായി അഞ്ച് പേരെ കരമന പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്നലെ കോടതി റിമാൻഡ് ചെയ്തു.
സെക്യൂരിറ്റിക്കാരുടെ ജോലിക്കാണ് സംഘം തോക്കിന്റെ വ്യാജ ലൈസൻസ് നിർമ്മിച്ചതെന്നാണ് പൊലീസ് നിഗമനം. കാശ്മീരിൽ ഒരു ഏജന്റ് വഴിയാണ് തരപ്പെടുത്തിയത്. തോക്കും കാശ്മീരിൽ നിർമ്മിച്ചതാണ്. വ്യാജ തോക്കുകളാണോയെന്ന് അന്വേഷിക്കുകയാണ്. അറസ്റ്റിലായവരുടെ പേരിൽ തന്നെയാണ് തോക്കുകൾ.പണം കൊടുത്താണ് ലൈസൻസും തോക്കും സ്വന്തമാക്കിയത്.
സ്വന്തമായി തോക്കും ലൈസൻസുമുള്ളവർക്കാണ് സുരക്ഷാ ജീവനക്കാരുടെ ജോലിക്ക് മുൻഗണനയെന്ന് എ.ടി.എമ്മിൽ പണം നിക്ഷേപിക്കുന്ന സ്വകാര്യ കമ്പനിയായ സിസ്കോ വാഗ്ദാനം ചെയ്തിരുന്നു. ഈ അറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ഇവർ മഹാരാഷ്ട്രയിലെ എസ്.എഫ്.വി എന്ന റിക്രൂട്ടിംഗ് കമ്പനിയിലെത്തുന്നത്. ലൈസൻസ് വ്യാജമാണെന്ന് കമ്പനി അധികൃതർക്ക് മനസിലായില്ല. തുടർന്ന് സംഘത്തെ കേരളത്തിലേക്ക് വിട്ടു. വിദ്യാഭ്യാസം കുറവുള്ള ഇവരെ കേരളത്തിൽ ലൈസൻസ് പരിശോധന പ്രശ്നമില്ലെന്ന് ആരോ വിശ്വസിപ്പിച്ചതാണെന്നും മറ്റ് സംഘങ്ങളുമായി ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു. ഐ.ബിയും മിലിട്ടറി ഇന്റലിജൻസും പൊലീസിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ കമ്പനിയെപ്പറ്റിയും പൊലീസ് അന്വേഷിക്കും. കാശ്മീരിലെ രജൗരി ജില്ലക്കാരായ സംഘം കേരളത്തിലെത്തിയിട്ട് ആറ് മാസമായി. ഇവർക്ക് മുമ്പ് ഇതേ ജോലി ചെയ്ത അന്യ സംസ്ഥാന തൊഴിലാളികളുടെ ലൈസൻസും വ്യാജമാണോയെന്ന് അന്വേഷിക്കുന്നുണ്ട്. നിരവധി കാശ്മീരി യുവാക്കൾ കേരളം,കർണാടക,തമിഴ്നാട് എന്നിവിടങ്ങളിൽ സെക്യൂരിറ്റി ജോലി ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |