SignIn
Kerala Kaumudi Online
Thursday, 25 April 2024 2.21 PM IST

ജയിൽ ചാട്ടം കഴിഞ്ഞ് ഭാര്യയ്ക്കും മകനുമൊപ്പം വന്ന് കീഴടങ്ങൽ

arrest

 എത്തിയത് പൊലീസിന് മുന്നിലൂടെ  ചാടിയത് ഭാര്യയെ കാണാനെന്ന് മൊഴി

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിലെ അലക്കു കേന്ദ്രത്തിൽ ജോലി ചെയ്യുന്നതിനിടെ കഴിഞ്ഞ ഏഴിന് ചാടിപ്പോയ ജീവപര്യന്തം തടവുകാരൻ ജാഹിർ ഹുസൈൻ (48) ഇന്നലെ തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ കീഴടങ്ങി. ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഭാര്യയ്ക്കും മകനുമൊപ്പം പൊലീസിന്റെ കൺമുന്നിലൂടെ കോടതിയിലെത്തുകയായിരുന്നു. ഒരു കേസ് വിളിച്ചതിനു പിന്നാലെ കോടതിയിലേക്ക് കയറിയ ഇയാൾ താൻ ജയിൽചാടിയ തടവുകാരനാണെന്നും കീഴടങ്ങാൻ ആഗ്രഹിക്കുന്നതായും മജിസ്ട്രേറ്റിനോട് പറഞ്ഞു. തുടർന്ന് കോടതി പൂജപ്പുര പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

തമിഴ്നാട് തൂത്തുക്കുടി കായൽപട്ടണം സ്വദേശിയായ ഇയാൾ ഭാര്യയെ കാണാനായാണ് ജയിൽ ചാടിയതെന്ന് പൊലീസിനോട് പറഞ്ഞു. ജയിൽ കെട്ടിടത്തിനു പുറത്ത് അലക്കുകേന്ദ്രത്തിൽ നിന്ന് അസി. പ്രിസൺ ഓഫീസറുടെ കണ്ണുവെട്ടിച്ചാണ് ജാഹിർ കടന്നത്. ജയിൽവളപ്പിൽ നിന്ന് റോഡിലേക്കിറങ്ങി കൈയിൽ കരുതിയിരുന്ന ഷർട്ട് ധരിച്ചശേഷം ഓട്ടോയിൽ കയറി തൈക്കാട്ടെത്തി. പിന്നീട് തമിഴ്നാട്ടിലേക്ക് പോയി.

രണ്ട് കേസുകളിൽ പ്രതിയായ ജാഹിർ 2004 മുതൽ ജയിലിലുണ്ട്. ചാലയിലെ സ്​റ്റാർ ടൂൾസ് ഉടമ സെയ്ദ് ഇബ്രാഹിമിന്റെ ജീവനക്കാരനും തമിഴ്നാട് കായൽ പട്ടണം സ്വദേശിയുമായ ഷംസുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ 2017 ജൂൺ 15നാണ് ജാഹിറിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

മൂന്ന് ലക്ഷം രൂപ വിലയുള്ള ക്രിസ്​റ്റൽ ബീ​റ്റ്സ് എന്ന വർണക്കല്ലുകൾ കവരാനാണ് 2004 ജൂലായ് ഏഴിന് ബലവാൻ നഗറിലെ വീട്ടിൽ വച്ച് ഷംസുദ്ദീനെ കൊലപ്പെടുത്തിയത്. രണ്ടുവട്ടം ജയിലിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്. തടവുകാരുടെ നിരീക്ഷണം ശക്തമാക്കണമെന്നും ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകരുതെന്നും മേഖലാടിസ്ഥാനത്തിൽ ജീവനക്കാരുടെ യോഗം വിളിച്ച് ജയിൽ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് നിർദ്ദേശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ARREST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.