നിലമ്പൂർ: മകൾക്ക് നേരിട്ട സ്ത്രീധന പീഡനത്തിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്ത കേസിൽ ഒളിവിൽ പോയ മരുമകൻ ഊർങ്ങാട്ടിരി തെഞ്ചീരി കുറ്റിക്കാടൻ അബ്ദുൾ ഹമീദിനെ (30) നിലമ്പൂർ പൊലീസ് അറസ്റ്റുചെയ്തു. അരീക്കോട് കുനിയിലുള്ള ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റ്. ഭർതൃ വീട്ടിൽ മകൾ പീഡനത്തിനിരയാവുകയാണെന്നും ഇതിൽ മനംനൊന്ത് ജീവനൊടുക്കുകയാണെന്നും വീഡിയോയിൽ ചിത്രീകരിച്ച ശേഷം മമ്പാട് സ്വദേശി ചങ്ങരായി മൂസക്കുട്ടി കഴിഞ്ഞമാസം 23ന് ആത്മഹത്യ ചെയ്തിരുന്നു. സ്ത്രീധനമായി കൂടുതൽ സ്വർണം ആവശ്യപ്പെട്ടുള്ള സഹോദരീ ഭർത്താവിന്റെ പീഡനമാണ് പിതാവിന്റെ മരണത്തിന് കാരണമെന്ന് കാണിച്ച് മൂസക്കുട്ടിയുടെ മകൻ പൊലീസിൽ പരാതി നൽകി. തുടർന്ന് സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും കുടുംബവും തന്നെ നിരന്തരം പീഡിപ്പിച്ചെന്ന് കാണിച്ച് മകൾ ഹിബയും പരാതി നൽകി. അബ്ദുൾ ഹമീദിന്റെയും മാതാപിതാക്കളുടെയും പേരിൽ സ്ത്രീധന പീഡനത്തിന് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് അബ്ദുൾ ഹമീദ് അറസ്റ്റിലായത്.
മാനസികമായും ശാരീരികമായും പീഡിപ്പിച്ചു
നിരന്തരമായി ഭർത്താവ് തന്നെ പീഡിപ്പിക്കാറുണ്ടെന്നും 10 പവൻ സ്ത്രീധനം കൂടി ആവശ്യപ്പെട്ട് പിതാവിനോട് വളരെ മോശമായാണ് സംസാരിച്ചിരുന്നതെന്നും ഹിബ പറഞ്ഞു. വിവാഹസമയത്ത് 18 പവൻ സ്വർണം സ്ത്രീധനമായി നൽകി. വീണ്ടും സ്വർണം ആവശ്യപ്പെട്ടതിനെ തുടർന്ന് ആറു പവനോളം നൽകി. പ്രസവം കഴിഞ്ഞ് 40ാം ദിവസം വീണ്ടും 10 പവൻ ആവശ്യപ്പെട്ടു. നൽകിയ സ്വർണം തന്റെ സമ്മതം കൂടാതെയാണ് ഭർത്താവിന്റെ വീട്ടുകാർ ഉപയോഗിച്ചിരുന്നത്. താത്കാലിക ഭാര്യയായാണ് തന്നെ കാണുന്നതെന്നടക്കമുള്ള രീതിയിലായിരുന്നു അബ്ദുൾ ഹമീദിന്റെ സംസാരം. ഭർത്താവ് പലതവണയായി വീട്ടിൽ വച്ച് തന്നെ ആക്രമിച്ചിരുന്നു. കട്ടിലിൽ കെട്ടിയിട്ട് വായിൽ തുണി തിരുകിയതടക്കമുള്ള പീഡനങ്ങളാണ് താൻ സഹിച്ചിരുന്നതെന്നും ഇതിൽ മനംനൊന്താണ് പിതാവ് ആത്മഹത്യ ചെയ്തതെന്നുമാണ് ഹിബയുടെ ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |