കല്ലമ്പലം: വീടിന് തീയിട്ട് ഭാര്യയെയും മക്കളെയും കൊല്ലാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പള്ളിക്കൽ മടവൂർ ചാങ്ങോട്ടുകോണം ചരുവിള വീട്ടിൽ സുനിലിനെയാണ് (34) പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 19നാണ് കേസിനാസ്പദമായ സംഭംവം. മദ്യപാനിയായ ഇയാൾ സ്ഥിരമായി ഭാര്യയേയും കുട്ടികളേയും മർദ്ദിച്ച് അർദ്ധരാത്രിയിൽ വീട്ടിൽ നിന്ന് ഇറക്കിവിടുന്നത് പതിവായിരുന്നു. നിരവധി കേസുകളിൽ പ്രതിയായ സുനിലിനെ ഭയന്നാണ് ഭാര്യയും കുട്ടികളും വീട്ടിൽ കഴിഞ്ഞിരുന്നത്.
സംഭവദിവസം രാത്രി മദ്യപിച്ചെത്തിയ പ്രതി ഭാര്യയെയും മക്കളെയും വീട്ടിൽ നിന്ന് ഇറക്കിവിടാൻ ശ്രമിക്കുകയും ഇവർ ഇറങ്ങിപ്പോകാൻ തയ്യാറാകാത്തതിനാൽ പ്രകോപിതനായി കുട്ടികളുടെ ബുക്കുകളും തുണികളും തീയിട്ട ശേഷം ഷെഡ് കൊണ്ട് മറച്ച വീടിനും തീവയ്ക്കുകയായിരുന്നു. വീടിന് തീ പടരുന്നത് കണ്ട ഭാര്യയും കുട്ടികളും ഓടി രക്ഷപ്പെട്ടു.
തീപിടിത്തത്തിൽ വീട് പൂർണമായും കത്തി നശിച്ചു. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ മടവൂരിൽ നിന്ന് ബസ് കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസ് പിടികൂടുകയായിരുന്നു. പള്ളിക്കൽ സി.ഐ ശ്രീജിത്ത്.പിയുടെ നേതൃത്വത്തിൽ എസ്.ഐ സഹിൽ .എം, എ.എസ്.ഐ അനിൽകുമാർ, എസ്.സി.പി.ഒ ജോസഫ് എബ്രഹാം, സി.പി.ഒ ബിനു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |