കോട്ടയം: സോഷ്യൽ മീഡിയ വഴി പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം കറുകച്ചാലിൽ പിടിയിൽ. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ള ഏഴുപേരാണ് പിടിയിലായത്. സംസ്ഥാന വ്യാപകമായി കണ്ണികളുള്ള സംഘമാണ് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന. വിശദമായ അന്വേഷണം നടക്കുന്നതിനാൽ കസ്റ്റഡിയിലുള്ളവരുടെ വിവരം പുറത്തു വിട്ടിട്ടില്ല. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് പ്രവർത്തനം. ആയിരക്കണക്കിന് ദമ്പതികളാണ് ഈ ഗ്രൂപ്പുകളിലുള്ളത്. ഭർത്താവിനെതിരെ ചങ്ങനാശേരി സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. അഞ്ച് വർഷം പ്രണയിച്ച ശേഷം വിവാഹിതരായവരാണ് യുവതിയും ഭർത്താവും. ആദ്യ കുട്ടിക്ക് മൂന്ന് വയസാകുന്നത് വരെ ഭർത്താവിൽ നിന്ന് പ്രശ്നങ്ങൾ നേരിട്ടിരുന്നില്ലെന്ന് ഇവർ പറയുന്നു. വിദേശത്തായിരുന്ന ഭർത്താവ് തിരിച്ചെത്തിയ ശേഷമാണ് സ്വഭാവത്തിൽ മാറ്റം വന്നത്.
ഗ്രൂപ്പിൽ ഡോക്ടർമാരും !
കപ്പിൾസ് മീറ്റ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന സ്വാപ്പിംഗ് ഗ്രൂപ്പിൽ യുവതിയുടെ ഭർത്താവും സജീവമായിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ളവരും പ്രവാസികളും ഉൾപ്പെടുന്ന ഗ്രൂപ്പിൽ ആയിരക്കണക്കിന് അംഗങ്ങളുണ്ട്. ഡോക്ടർമാരും, അഭിഭാഷകരും സംഘത്തിലെ സജീവ അംഗങ്ങളാണ്. ദമ്പതികൾക്ക് പുറമേ അവിവാഹിതരും ഇതിലുണ്ടെന്ന് യുവതി പറയുന്നു.
പ്രവർത്തന രീതി ഇങ്ങനെ
സൗഹൃദബന്ധം സ്ഥാപിക്കാനായി ആദ്യം രണ്ടിലധികം ദമ്പതികൾ മീറ്റ് ചെയ്യും. പിന്നീട് പങ്കാളികളെ പരസ്പരം പങ്കുവയ്ക്കും. ഒരേസമയം നാല് പേരൊടൊപ്പം വരെ ബന്ധത്തിലേർപ്പെടേണ്ടി വരും. നിർബന്ധത്തിനും ഭീഷണിക്കും വഴങ്ങി വരുന്ന സ്ത്രീകൾ മുതൽ സ്വന്തം ഇഷ്ടപ്രകാരം സ്വാപ്പിംഗിന് എത്തുന്നവർ വരെ ഇക്കൂട്ടത്തിലുണ്ടെന്ന് യുവതി പറയുന്നു. സമ്മതിച്ചില്ലെങ്കിൽ കുടുംബക്കാരുടെയും യുവതിയുടെയും പേര് എഴുതി വച്ച് ആത്മഹത്യ ചെയ്യുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങി യുവതിക്ക് പലവട്ടം പ്രകൃതി വിരുദ്ധ പീഡനം നേരിടേണ്ടി വന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |