കൊച്ചി: സംരംഭകനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പടുത്തി പണംതട്ടിയ കേസിൽ കൊച്ചി കോർപ്പറേഷൻ കൗൺസിലറും യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ ടിബിൻ ദേവസിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. കാസർകോട് സ്വദേശി ഫിയാസ്, ഷമീർ എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ. കാസർകോട് സ്വദേശിയും എളമക്കര ജവാൻ ക്രോസ് റോഡിൽ കോസ്മിക് ഇന്നോവേഷൻ സ്ഥാപനമുടമയുമായ കൃഷ്ണമണി പീതാംബരനെ വ്യാഴാഴ്ചയാണ് 40 ലക്ഷം രൂപ ആവശ്യപ്പെട്ട് പത്തംഗ സംഘം തട്ടിക്കൊണ്ടുപോയത്.
ടിബിന്റെ നേതൃത്വത്തിൽ രണ്ടുലക്ഷം രൂപ ഭീഷണിപ്പെടുത്തി അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. അതിനിടെ കൃഷ്ണമണിയുടെ സുഹൃത്ത് പൊലീസിന് നൽകിയ വിവരത്തെത്തുടർന്നുള്ള അന്വേഷണത്തിലാണ് മൂന്നംഗ സംഘം അറസ്റ്റിലായത്. ഓടി രക്ഷപെട്ട ഏഴുപേർക്കായി അന്വേഷണം ആരംഭിച്ചു.
പൊലീസ് പറയുന്നതിങ്ങനെ- കൃഷ്ണമണിയും ഫിയാസും 2017വരെ ഖത്തറിൽ ഒരുമിച്ചായിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളാണ് സംഘർഷത്തിൽ കലാശിച്ചത്. കൃഷ്ണമണി സ്ഥാപനം തുടങ്ങിയപ്പോൾ ഫിയാസ് ജോലിക്കാരനായി ഒപ്പംകൂടി. സ്ഥാപനത്തിനോട് ചേർന്നായിരുന്നു താമസം.
വ്യാഴാഴ്ച ഉച്ചക്ക് 12ന് ഫിയാസ് സുഹൃത്തുക്കളുമായെത്തി തനിക്ക് നൽകാനുള്ള 40 ലക്ഷം ഉടൻ നൽകണമെന്നാവശ്യപ്പെട്ട് കൃഷ്ണമണിയുമായി വാക്കുതർക്കത്തിലായി. തുടർന്ന് വൈകിട്ട് നാലോടെ കൃഷ്ണമണിയെ ഫിയാസിന്റെ ഭാര്യയുടെ കാറിൽ തട്ടിക്കൊണ്ടു പോയി മർദ്ദിച്ചവശനാക്കി.
തുടർന്ന് കൃഷ്ണമണിയുടെ ഭാര്യാപിതാവ് ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രിക്ക് സമീപമെത്തിച്ചശേഷം 20 ലക്ഷം ഉടൻ നൽകാമെന്ന് കാണിച്ച് മുദ്രപ്പത്രത്തിൽ ഒപ്പിടീപ്പിച്ചു. രണ്ടുലക്ഷം രൂപ ഓൺലൈനായി അക്കൗണ്ടിലേക്കും മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |