ശ്രീകാര്യം: ഇൻകം ടാക്‌സ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്‌ത് 13 ലക്ഷം രൂപ തട്ടിയെടുത്ത യുവാവിനെ ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്‌തു. വെള്ളായണി പാലപ്പൂര് സ്വദേശി ഷിബിൻ രാജാണ് (34) ശ്രീകാര്യം പൊലീസിന്റെ പിടിയിലായത്. ശ്രീകാര്യം സ്വദേശി ശ്രീകണ്ഠൻ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഡൽഹിയിൽ ഇൻകം ടാക്‌സിൽ ഉയർന്ന ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. ഇതിനായി വ്യാജ ഐ.ഡി കാർഡുകളും ഉപയോഗിച്ചു. വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്കായിരുന്നു ജോലി വാഗ്‌ദാനം.
തിരുവനന്തപുരം പാളയത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അദ്ധ്യാപകനായിരുന്ന ഷിബിൻരാജ് ആ പരിചയം വച്ച് നിരവധി ആൾക്കാരിൽ നിന്നും പണം തട്ടിയതായാണ് വിവരം. തിരുവല്ലം സ്റ്റേഷനിലും സമാനരീതിയിൽ 15 ലക്ഷം രൂപയുടെ തട്ടിപ്പിന് കേസുള്ളതായും വിവരുമുണ്ട്. പലപ്പോഴായി 13 ലക്ഷം രൂപയാണ് ശ്രീകാര്യം സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത്. പലരിൽ നിന്നായി ലക്ഷങ്ങൾ വാങ്ങിയതിന്റെ ബാങ്ക് രേഖകളും പൊലീസിന് ലഭിച്ചു. ഇയാൾ അറസ്റ്റിലായ വിവരമറിഞ്ഞ് പണം നഷ്‌ടപ്പെട്ട നിരവധി പേർ പരാതിയുമായി എത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |