ആലപ്പുഴ: രണ്ടു കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ചും ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവായ സിവിൽ പൊലീസ് ഓഫീസർ ആലപ്പുഴ സക്കറിയ വാർഡ് നവാസ് മൻസിലിൽ റെനീസിനെ (32) അറസ്റ്റ് ചെയ്‌തു. ആലപ്പുഴ എ.ആർ. ക്യാമ്പ് ക്വാർട്ടേഴ്സിൽ നജില (27), മക്കളായ ടിപ്പു സുൽത്താൻ (5), മലാല (ഒന്നര) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ തന്നെ റെനീസിനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. റെനീസിനെതിരെ നജിലയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. റെനീസിൽ നിന്ന് നിരന്തരം മാനസിക,ശാരീരിക പീഡനം യുവതി അനുഭവിച്ചെന്ന് ബന്ധുക്കൾ മൊഴി നൽകി. നജില എഴുതാറുണ്ടായിരുന്ന ഡയറി കാണാനില്ല. റെനീസിന് ബന്ധുവായ യുവതിയുമായുള്ള ബന്ധം ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് വിവരം. യുവതിയും മക്കളും മരിക്കുന്നതിന് തലേദിവസം ക്വാർട്ടേഴ്സിൽ ഒരു സ്ത്രീ വന്നിരുന്നു. ഇതേച്ചൊല്ലി നജിലയും റെനീസും തമ്മിൽ വഴക്ക് നടന്നതായും നജിലയുടെ സഹോദരി നഫില പറഞ്ഞു. പല തവണ നജില വിവാഹമോചനം ആവശ്യപ്പെട്ടു. പിരിഞ്ഞുപോയാൽ നജിലയുടെ സഹോദരിയുടേതടക്കമുള്ള കുടുംബം തകർക്കുമെന്ന് റെനീസ് ഭീഷണിപ്പെടുത്തിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു. ആരോപണ വിധേയയായ യുവതിയെ ഇന്നലെ ചോദ്യം ചെയ്‌തു. റെനീസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. നജിലയുടെയും കുട്ടികളുടെയും സംസ്ക്കാരം ആലപ്പുഴ പടിഞ്ഞാറെ ഷാഫി ജുമാ മസ്ജിദ് കബർസ്ഥാനിൽ നടന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലെ മരണത്തെക്കുറിച്ച് വ്യക്തതവരുകയുള്ളുവെന്ന്പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |