കൊച്ചി: കുവൈറ്റിലേക്ക് യുവതികളെ വിസിറ്റിംഗ് വിസയിൽ കൊണ്ടുപോയി അറബികൾക്ക് വിറ്റ കേസിലെ രണ്ടാംപ്രതി പത്തനംതിട്ട അജുഭവനിൽ അജിമോൻ (35) സാമ്പത്തിക കുറ്റങ്ങൾ അന്വേഷിക്കുന്ന എറണാകുളം എ.സി.ജെ.എം കോടതിയിൽ ഇന്നലെ വൈകിട്ട് കീഴടങ്ങി. എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
മനുഷ്യക്കടത്തിന് പൊലീസ് കഴിഞ്ഞദിവസം അജിമോനും കുവൈറ്റിലുള്ള ഒന്നാംപ്രതി കണ്ണൂർ സ്വദേശി മജീദിനുമെതിരെ കേസെടുത്തിരുന്നു. സാമ്പത്തികത്തട്ടിപ്പുൾപ്പെടെ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. എറണാകുളം ഷേണായീസിന് സമീപമുള്ള ഫ്ളാറ്റിൽ വാടകയ്ക്ക് കഴിഞ്ഞിരുന്ന അജിമോൻ, കുവൈറ്റിൽനിന്ന് രക്ഷപ്പെട്ട് എത്തിയ യുവതി പരാതി നൽകിയതിനെത്തുടർന്ന് ഒളിവിലായിരുന്നു. മുൻകൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് കീഴടങ്ങിയത്.
എറണാകുളം രവിപുരത്ത് ഗോൾഡൻ വിയ എന്ന റിക്രൂട്ട്മെന്റ് ഏജൻസി നടത്തുകയായിരുന്നു ഇയാൾ. പാവപ്പെട്ട കുടുംബത്തിലെ സ്ത്രീകളെ കുട്ടികളെ നോക്കുന്ന ജോലിക്കെന്ന് പറഞ്ഞാണ് കുവൈറ്റിൽ കൊണ്ടുപോയി വിൽക്കുന്നത്. 60,000രൂപ ശമ്പളം വാഗ്ദാനം ചെയ്താണ് കൊണ്ടുപോകുന്നത്.
ഒന്നാം പ്രതി മജീദിനെ പൊലീസിന് ഇതുവരെ ബന്ധപ്പെടാനായിട്ടില്ല. ഫോൺ ഓഫാണ്. ഇയാൾ മുങ്ങിയെന്നാണ് സൂചന. കേസിൽ എൻ.ഐ.എയും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.
പരാതിക്കാരിക്ക് ഭീഷണി
മനുഷ്യക്കടത്ത് സംഘത്തെ കുടുക്കാൻ സഹായിച്ച എറണാകുളം കണ്ണമാലി സ്വദേശി യുവതിക്ക് കുവൈറ്റിൽ നിന്ന് ഫോണിൽ ഭീഷണി. കേസ് ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റർനെറ്റ് കാളുകളാണ് ഇന്നലെ വന്നത്. കഴിഞ്ഞ ഫെബ്രുവരി 14നാണ് ഇവരെ സംഘം കുവൈറ്റിലേക്ക് കൊണ്ടുപോയി പത്തുലക്ഷം രൂപയ്ക്ക് അറബി കുടുംബത്തിന് വിറ്റത്. ശാരീരിക പീഡനത്തെ ചോദ്യം ചെയ്തതോടെ ഇവരെ മജീദിന്റെസംഘം ഏറ്റുവാങ്ങി കുടുസു മുറിയിലിട്ട് ക്രൂരമായി മർദ്ദിച്ചു. പക്കലുണ്ടായിരുന്ന ഫോൺ യുവതി ഒളിപ്പിച്ചുവച്ച് തരം കിട്ടിയപ്പോൾ വിവരം വീട്ടിൽ അറിയിക്കുകയായിരുന്നു. കുവൈറ്റിലെ മലയാളി അസോസിയേഷനാണ് ഇവരുൾപ്പെടെ മൂന്ന് യുവതികളെ രക്ഷിച്ച് മാർച്ചിൽ നാട്ടിലെത്തിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |