കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച കേസിൽ ഡി.വൈ.എഫ്.ഐ ജില്ല ജോയിന്റ് സെക്രട്ടറി കെ.അരുൺ ഉൾപ്പെടെ അഞ്ച് പ്രതികൾ പൊലീസിനു മുമ്പാകെ കീഴടങ്ങി. കെ.എം. രാജേഷ്, അശ്വിൻ, സജിൻ, മുഹമ്മദ് ഷമീർ എന്നിവരാണ് കീഴടങ്ങിയ മറ്റു പ്രതികൾ. ഇവരുടെ അറസ്റ്റ് ഇന്നലെ വൈകുന്നേരം മെഡിക്കൽ കോളേജ് പൊലീസ് രേഖപ്പെടുത്തി. ഇന്ന് കോടതിയിൽ ഹാജരാക്കും.
ആഗസ്റ്റ് 31നാണ് മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം മർദ്ദിച്ചത്. മെഡിക്കൽ കോളേജിനകത്ത് പ്രവേശിക്കുന്നത് തടഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്.
16 പേരെ പ്രതി ചേർത്താണ് കേസെടുത്തതെങ്കിലും 7 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. ഇനി ജിതിൻലാൽ, നികിൽ സോമൻ എന്നിവരെയാണ് പിടികിട്ടാനുള്ളത്. ആരോഗ്യമേഖലയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് നേരെയുള്ള ആക്രമണം തടയൽ നിയമത്തിലെ വകുപ്പുകൾ കൂടി ചേർത്തതിനാൽ മുൻകൂർ ജാമ്യം ലഭിക്കാനുള്ള സാദ്ധ്യതയില്ലെന്ന നിയമോപദേശം ലഭിച്ചതോടെയാണ് പ്രതികൾ കീഴടങ്ങിയത്. മർദ്ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരനായ ദിനേശൻ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയും ഫയൽ ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |