തിരുവനന്തപുരം: യൂത്ത്ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് അറസ്റ്റിൽ. പാളയത്ത് വച്ച് ഇന്നലെ ഉച്ചയ്ക്ക് 12.30നാണ് കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ ഫിറോസിനെ റിമാൻഡ് ചെയ്തു. അറസ്റ്റ് രാഷ്ട്രീയ പകപോക്കലാണെന്നും സമരത്തെ സർക്കാർ അടിച്ചമർത്തുകയാണെന്നും ശക്തമായി നേരിടുമെന്നും ഫിറോസ് പ്രതികരിച്ചു. ഫിറോസിന്റെ അറസ്റ്റ് തീക്കളിയെന്നും പൊലീസ് നടപടിയെ ജനാധിപത്യപരമായി നേരിടുമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം അറിയിച്ചു.
ഈ മാസം 18ന് സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചായിരുന്നു യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയത്.മാർച്ചിൽ പൊലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞതോടെ സംഘർഷമുണ്ടായി. തുടർന്ന് പൊലീസ് ലാത്തിചാർജും നടത്തി.സംഘർഷത്തിൽ പ്രവർത്തകർക്കും ഒരു പൊലീസുകാരനും പരിക്കേറ്റിരുന്നു.സംഘർഷവുമായി ബന്ധപ്പെട്ട് 28 യൂത്ത്ലീഗ് പ്രവർത്തകരെ നേരത്തെ അറസ്റ്ര് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കന്റോൺമെന്റ് സ്റ്റേഷനിലെത്തി ഫിറോസിനെ സന്ദർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |