കൊച്ചി: മണിയമ്മ അരി വെയിലത്തു വച്ചാലുടൻ ശ്രീരാജ് എത്തും. പിന്നെ അരിമണികൾ നിരത്തി കലാപരിപാടിയാണ്. ആദ്യം മകന്റെ തമാശയാണെന്ന് തോന്നിയെങ്കിലും പിന്നീടാണ് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ മണിയമ്മ ശ്രദ്ധിച്ചത്. അതിലൊന്ന് നടൻ സുകുമാരന്റെ കുടുംബചിത്രം. പൃഥ്വിരാജ് അത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ ശ്രീരാജ് നാട്ടിലെങ്ങും താരമായി. ഇന്ത്യ ബുക്ക് ഒഫ് റെക്കാർഡ്സിൽ ഇടവും നേടി.
ചങ്ങനാശേരിക്കടുത്ത് ഇത്തിത്താനം ചിറവംമുട്ടം രഞ്ജിത്ത് ഭവനത്തിൽ ആർ.ശ്രീരാജ് (21) ലോക്ക് ഡൗണിൽ വെറുതെ വീട്ടിൽ ഇരുന്നപ്പോൾ തോന്നിയ ആശയമാണ് അരിമണികൾ നിരത്തി താരങ്ങളുടെ ചിത്രം സൃഷ്‌ടിക്കുക എന്നത്.
തിണ്ണയിൽ വെറുതെ അരിമണികൾ നിരത്തി അതിൽ സുകുമാര കുടുംബത്തെ തീർത്തപ്പോൾ കണ്ടവർക്കെല്ലാം അദ്ഭുതമായി. അത്രമേൽ ജീവനുള്ള ചിത്രം. അഞ്ചു ദിവസങ്ങളിലായി 30 മണിക്കൂർ എടുത്താണ് ചിത്രം ഒരുക്കിയത്. അതിനിടെ വില്ലനായി ഉറുമ്പുകൾ എത്തി. ഉറുമ്പ് കൊണ്ടു പോകുന്നതിന് പകരം അരിമണികൾ വച്ച് ചിത്രം കാത്തുസൂക്ഷിക്കുകയാണ് ശ്രീരാജ്.
ജയസൂര്യയുടെ ചിത്രവും, ക്ലാസ്‌മേറ്റ്സ് സിനിമയിലെ രംഗങ്ങളും അരിമണിയിൽ ചെയ്തിരുന്നു.
തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജിൽ നിന്ന് ചിത്രകലയിൽ ബിരുദം നേടിയിട്ടുണ്ട് ശ്രീരാജ്. പെൻസിൽ ഡ്രോയിംഗും പെയിന്റിംഗുമാണ് ഇഷ്ടമേഖല. ചിത്രകലയിൽ ബിരുദാനന്തര ബിരുദമെടുക്കണം. ചിത്രകലാ അദ്ധ്യാപകൻ ആകണമെന്നാണ് ആഗ്രഹം. അച്ഛൻ രാധാകൃഷ്ണൻ നായർ ചായക്കട നടത്തുകയാണ്. രാജേഷ്, രജനീകാന്ത്, ശ്രീകാന്ത് എന്നിവർ സഹോദരങ്ങളാണ്.
''മോഹൻ ലാലിന്റെ ചിത്രം എട്ട് അടി നീളത്തിൽ കളർ പൊടിയിൽ ചെയ്തിരുന്നു. അന്ന് അത് ഇന്ത്യൻ ബുക്ക് ഒഫ് റെക്കാർഡ്സിന് അയയ്ക്കാൻ സാധിച്ചില്ല. സുകുമാര കുടുംബത്തിന്റെ റെക്കാർഡ് സർട്ടിഫിക്കറ്റ് രണ്ടാഴ്ചയ്ക്കുള്ളിൽ എത്തും.
ആർ.ശ്രീരാജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |