മൂന്ന് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്
ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട 'അസാനി' ചുഴലിക്കാറ്റ് അതിവേഗം തീവ്ര ചുഴലിക്കാറ്റായി മാറുകയാണെങ്കിലും അതിന്റെ സഞ്ചാരപാതയനുസരിച്ച് കേരളത്തെ നേരിട്ട് ബാധിക്കില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എന്നാൽ സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലും കാറ്റോടു കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. തീവ്ര ചുഴലിക്കാറ്റ് കര തൊടാൻ സാദ്ധ്യത കുറവാണ്. ഇന്നലെ പുലർച്ചെ 5.30ന് ആൻഡമാൻ ദ്വീപുകളിലെ പോർട്ട് ബ്ലെയറിൽ നിന്ന് 380 കിലോമീറ്റർ പടിഞ്ഞാറ് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലാണ് രൂപം കൊണ്ടത്. തുടക്കത്തിൽ 75 കിലോമീറ്റർ വേഗതയിലായിരുന്നു. വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി കിഴക്കൻ മദ്ധ്യ ബംഗാൾ ഉൾക്കടലിൽ തീവ്ര ചുഴലിക്കാറ്റായി മാറും. ഇന്ന് 125 കി.മീറ്റർവരെ വേഗത കൈവരിക്കാൻ സാദ്ധ്യതയുണ്ട്. നാളേയ്ക്കുശേഷം ശക്തി കുറയും. വടക്കൻ ആന്ധ്രപ്രദേശ്, ഒഡിഷ തീരങ്ങളിലേക്ക് നീങ്ങുമ്പോൾ ക്രമേണ ദുർബലമാകും. വടക്കൻ ആന്ധ്രപ്രദേശ്, ഒഡിഷ, ബംഗാളിന്റെ തെക്കൻ തീരങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റും മഴയുമുണ്ടാകും. ജാഗ്രതാ മുന്നറിയിപ്പ് നൽകി ഇവിടങ്ങളിലെ തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു തുടങ്ങി. ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോയവർ സുരക്ഷിതമായ തീരങ്ങളിലേക്ക് മാറണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. നാളെ കഴിഞ്ഞ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |