തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം 24ന് തുടങ്ങി ജൂൺ 14 വരെ തുടർന്നേക്കും. പുതിയ സർക്കാരിന്റെ ആദ്യ ബഡ്ജറ്റ് ജൂൺ നാലിന് രാവിലെ 9ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. ഒന്നാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റ് ധനമന്ത്രിയായിരുന്ന തോമസ് ഐസക് അവതരിപ്പിച്ചിരുന്നു. ഭരണത്തുടർച്ചയായതിനാൽ അതിലെ നയപരിപാടികളിൽ കാര്യമായ മാറ്റങ്ങളില്ലാതെയാവും പുതുക്കിയ ബഡ്ജറ്റെന്ന് സൂചനയുണ്ട്.
24ന് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. പ്രോടെം സ്പീക്കർ പി.ടി.എ. റഹിം അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. പ്രോടെം സ്പീക്കറായി നിയമിതനായ റഹിം ഇന്നലെ ഗവർണർ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. 25ന് സ്പീക്കർ തിരഞ്ഞെടുപ്പും പ്രോടെം സ്പീക്കറുടെ അദ്ധ്യക്ഷതയിലാവും നടക്കുക. എം.ബി. രാജേഷാണ് ഭരണമുന്നണിയുടെ സ്പീക്കർ സ്ഥാനാർത്ഥി. പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിറുത്തിയില്ലെങ്കിൽ മത്സരമില്ലാതെ രാജേഷ് തിരഞ്ഞെടുക്കപ്പെടും.
28ന് പുതിയ സർക്കാരിന്റെ നയപ്രഖ്യാപനവും, 31, ജൂൺ 1, 2 തീയതികളിൽ നന്ദിപ്രമേയ ചർച്ചയും നടക്കും. 4ന് ബഡ്ജറ്റവതരണം. 7 മുതൽ 9 വരെ ബഡ്ജറ്റിന്മേലുള്ള പൊതു ചർച്ച. അതിന്മേലുള്ള മറ്റ് ധനകാര്യ നടപടികൾ പൂർത്തിയാക്കി 14ന് പിരിയാനാണ് ധാരണ. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ അംഗങ്ങളുടെ ഇരിപ്പിടം അകലം വിട്ട് ക്രമീകരിക്കും.സന്ദർശകർക്ക് പ്രവേശനമുണ്ടാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |