തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനുള്ള കേരള സാംക്രമിക രോഗങ്ങൾ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ പാസാക്കുന്നതിനെയും കേന്ദ്രനിയമത്തെ മറികടന്ന് പുതിയ നിയമം കൊണ്ടുവരുന്നതിനെയും ചോദ്യംചെയ്ത് പ്രതിപക്ഷം. പൂർണമായും സംസ്ഥാന വിഷയമായ പൊതുജനാരോഗ്യത്തിൽ പ്രത്യേക നിയമനിർമ്മാണം കൊണ്ടുവരാമെന്നും കാര്യോപദേശകസമിതിയിലെ ധാരണപ്രകാരമാണ് ബിൽ സഭ നേരിട്ട് പാസാക്കുന്നതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് സമർത്ഥിച്ചു. തുടർന്ന് പ്രതിപക്ഷവാദഗതികളെ തള്ളി സ്പീക്കർ എം.ബി.രാജേഷ് റൂളിംഗ് നൽകി.
കോൺഗ്രസ് അംഗങ്ങളായ കെ. ബാബുവും മാത്യു കുഴൽനാടനുമാണ് ക്രമപ്രശ്നങ്ങളുന്നയിച്ചത്. ബിൽ ഏകപക്ഷീയമായി പാസാക്കുകയാണെന്നും സബ്ജക്ട് കമ്മിറ്റികൾ രൂപീകൃതമായ ശേഷം നാല്പത് വർഷത്തിനിടയിൽ ഇതാദ്യമാണെന്നും കെ. ബാബു ചൂണ്ടിക്കാട്ടി. ഓർഡിനൻസ് നിലവിലിരിക്കെ ഇപ്പോൾ ഇത്തരമൊരു ബില്ലിന് അനിവാര്യതയില്ല.
പകർച്ചവ്യാധി നിയന്ത്രണത്തിന് കേന്ദ്രസർക്കാർ കഴിഞ്ഞവർഷം സമാന നിയമനിർമ്മാണം നടത്തിയിരിക്കെ, അതേ വിഷയത്തിൽ മറ്റൊരു നിയമം നിലനിൽക്കില്ലെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. 1897ലെ എപിഡമിക് ഡിസീസസ് ആക്ടിനെപ്പറ്റിയും ബില്ലിൽ പരാമർശിച്ചത് കുരുക്ക് കൂട്ടും. രണ്ട് നിയമങ്ങളിലും രണ്ട് ശിക്ഷാവ്യവസ്ഥകളുണ്ടായാൽ ഏത് വ്യവസ്ഥപ്രകാരം കേസെടുക്കുമെന്നും ചോദിച്ചു.
കുഴൽനാടന്റെ വാദത്തോട് യോജിച്ച പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, പിഴശിക്ഷ സംബന്ധിച്ച രണ്ട് നിയമങ്ങളിലുമുള്ള വൈരുദ്ധ്യം നീക്കണമെന്ന് നിർദ്ദേശിച്ചു. സബ്ജക്ട്കമ്മിറ്റിക്ക് വിടണമെന്നുള്ള ചട്ടം ഭേദഗതി വരുത്തണമെന്ന പ്രമേയമല്ല മന്ത്രി അവതരിപ്പിക്കേണ്ടിയിരുന്നതെന്നും താത്കാലികമായി സസ്പെൻഡ് ചെയ്യണമെന്നാണെന്നും സതീശൻ ചൂണ്ടിക്കാട്ടി. ഇത് പരിഗണിക്കാൻ മന്ത്രിയോട് സ്പീക്കർ നിർദ്ദേശിച്ചു.
1897ലെ എപിഡമിക് ഡിസീസസ് ആക്ട് മലബാറിന് ബാധകമല്ലാതിരുന്നതിനാലാണ് സംസ്ഥാനത്തിന് മുഴുവൻ ബാധകമായ ഏകീകൃത നിയമനിർമ്മാണത്തിന് തീരുമാനിച്ചതെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. എന്നാൽ, കേന്ദ്രം ആ നിയമം രാജ്യത്താകമാനം ബാധകമാക്കിയതോടെ സംസ്ഥാനത്ത് പരിഷ്കരിച്ച ഓർഡിനൻസിൽ അതിനനുസരിച്ച് മാറ്റം വരുത്തിയിട്ടുണ്ട്.
1980ൽ സബ്ജക്ട് കമ്മിറ്റികൾ നിലവിൽ വന്നശേഷം, പല വർഷങ്ങളിൽ സബ്ജക്ട് കമ്മിറ്റികൾക്ക് വിടാതെ ബില്ലുകൾ പാസാക്കിയിട്ടുണ്ടെന്ന് ഉദാഹരണസഹിതം സ്പീക്കർ റൂളിംഗിൽ ചൂണ്ടിക്കാട്ടി. സബ്ജക്ട് കമ്മിറ്റികൾ രൂപീകരിച്ചിട്ടില്ലാത്തതിനാലും ബില്ലിന് അടിയന്തര സ്വഭാവമുള്ളതിനാലും കാര്യോപദേശകസമിതി ഇത് പരിഗണനയ്ക്കെടുക്കാൻ ധാരണയിലെത്തുകയായിരുന്നു. പുതുതായെത്തിയ അംഗങ്ങൾക്ക് നിയമനിർമ്മാണ പ്രക്രിയയെ പരിചയപ്പെടുത്തലുമുദ്ദേശിച്ചു.
ബില്ലിലെ വ്യവസ്ഥകൾക്ക് കേന്ദ്ര വ്യവസ്ഥകളോട് വൈരുദ്ധ്യമുണ്ടായാലും സംസ്ഥാന ലിസ്റ്റിൽ പരാമർശിച്ച വിഷയത്തിൽ നിയമനിർമ്മാണത്തിന് നിയമസഭയ്ക്ക് പരമാധികാരമുണ്ട്. ഈ ബിൽ സംസ്ഥാന ലിസ്റ്റിലെ പൊതുജനാരോഗ്യവും ശുചീകരണവും ആശുപത്രികളും വൈദ്യശാലകളുമെന്ന വിഷയമാണെന്നും സ്പീക്കർ ചൂണ്ടിക്കാട്ടി. രണ്ട് ക്രമപ്രശ്നങ്ങളും തള്ളിയതോടെ ബിൽ ചർച്ചയ്ക്കെടുത്തു.
കൊവിഡ് മരണം: മാനദണ്ഡം മാറ്റിയത്
പ്രതിപക്ഷത്തിന്റെ ആദ്യ വിജയം
തിരുവനന്തപുരം:കൊവിഡ് മരണങ്ങൾ ഇനി ഡോക്ടർമാർ നിശ്ചയിക്കുമെന്ന സർക്കാർ പ്രഖ്യാപനം ഫലത്തിൽ വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ ആദ്യവിജയമായി. ബുധനാഴ്ച പ്രതിപക്ഷം നിയമസഭയിൽ ആവശ്യപ്പെട്ടതാണ് വ്യാഴാഴ്ച സർക്കാർ തീരുമാനമായി പുറത്തിറക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണശൈലിയിലെ പോസിറ്റീവ് ആയ മാറ്റവുമാണിത്.
കൊവിഡ് മരണങ്ങൾ നിശ്ചയിക്കുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടെന്നും അത് തിരുത്തണമെന്നുമാണ് അടിയന്തര പ്രമേയത്തിലൂടെ അവതരിപ്പിച്ച ഡോ.എം.കെ. മുനീറും അതിന് വഴിയൊരുക്കിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നിയമസഭയിൽ ആവശ്യപ്പെട്ടത്. പ്രമേയം സ്പീക്കർ അനുവദിച്ചില്ല. പ്രമേയത്തിലെ ആവശ്യം ആരോഗ്യമന്ത്രി വീണാജോർജ്ജും തള്ളി. ലോകാരോഗ്യസംഘടന അനുശാസിക്കുന്ന പ്രോട്ടോക്കോളും നടപടിക്രമങ്ങളുമാണ് സംസ്ഥാനം പിന്തുടരുന്നതെന്നും ലോകം മുഴുവൻ അംഗീകരിക്കപ്പെടുന്നതാണിതെന്നുമാണ് ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ ഇന്ത്യയിലെ സാഹചര്യത്തിൽ കൊവിഡ് മരണത്തിന്റെ പ്രോട്ടോക്കോൾ എങ്ങനെ വേണമെന്ന് ഐ.സി.എം.ആർ നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് ചികിത്സിക്കുന്ന ഡോക്ടർമാരാണ് മരണം കൊവിഡാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത്. കൊവിഡ് അവലോകനം നടത്തുന്ന ഒരു മാനേജ്മെന്റ് കമ്മിറ്റി നിശ്ചയിക്കുന്നത് ശരിയല്ല. അങ്ങനെ നിശ്ചയിക്കുമ്പോൾ അർഹരായ നിരവധിപ്പേർക്ക് ആനുകൂല്യങ്ങൾ കിട്ടാതെ പോകുന്ന സാഹചര്യമുണ്ടാകുമെന്നും ഡി.വൈ.എഫ്. ഐ നേതാവ് ബിജുവിന്റെ കുടുംബം അതിന് ഉദാഹരണമാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയിരുന്നു.
"കൊവിഡ് മരണങ്ങൾ ഡോക്ടർമാർ നിശ്ചയിക്കണമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം.കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആവശ്യമാണ് ഇത്. "
പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |