തിരുവനന്തപുരം: കൊവിഡ് മൂലം ഡിജിറ്റൽ മോഡിൽ തുടങ്ങിയ പുതിയ അദ്ധ്യയന വർഷം എല്ലാ കുട്ടികൾക്കും ക്ളാസിൽ പങ്കെടുക്കാനും വിദ്യ അഭ്യസിക്കാനും കഴിയുമെന്ന് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ ഉറപ്പ് നൽകി.
കൈറ്റിൽ പതിനഞ്ച് ദിവസം ട്രയൽ ക്ളാസുകൾ. പിന്നീട് റെഗുലർ രീതിയിൽ നടത്തും. അതിന് ശേഷം മുഖ്യമന്ത്രി പറഞ്ഞ രീതിയിൽ ഘട്ടംഘട്ടമായി ഒാൺലൈൻ ഇന്ററാക്‌ഷൻ ക്ളാസ് റൂം പദ്ധതിയിലേക്ക് മാറും.
പ്രതിപക്ഷാംഗം റോജി എം. ജോണിന്റെ അടിയന്തര പ്രമേയത്തിന് വിശദീകരണം നൽകുകയായിരുന്നു മന്ത്രി. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ പ്രമേയത്തിന് സ്പീക്കർ എം.ബി. രാജേഷ് അനുമതി നൽകിയില്ല.
രണ്ടുവർഷമായി നടക്കുന്ന ഒാൺലൈൻ പഠനത്തിൽ ന്യൂനതകളുണ്ട്. അത് ചൂണ്ടിക്കാട്ടി സർക്കാരിന്റെ നടപടികൾ പ്രതീക്ഷിച്ചാണ് അടിയന്തരപ്രമേയം കൊണ്ടുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി.സതീശൻ പറഞ്ഞു. സഭയിൽ മന്ത്രി പറയുന്നതു പലതും വസ്തുതകളല്ല. ഏഴ് ലക്ഷത്തോളം കുട്ടികൾക്ക് ഒാൺലൈൻ പഠനത്തിന് സൗകര്യങ്ങളില്ല. ഫോണും ഇന്റർനെറ്റുമുള്ള കുട്ടികളിൽ പലരും അത് ദുരുപയോഗം ചെയ്യുന്നു. അത് വിദ്യാഭ്യാസത്തിന് അപചയമുണ്ടാക്കും. സഭയും സർക്കാരും അത് ഗൗരവമായി കാണണമെന്ന് സ്പീക്കറുടെ തീരുമാനത്തെ എതിർത്ത് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംസ്ഥാനത്തെ 40 ലക്ഷം വിദ്യാർത്ഥികൾക്കും ക്ളാസ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഇന്റർനെറ്റ് സൗകര്യവും 1,20,000 ലാപ്‌ടോപ്പുകളും 70,000 പ്രോജക്ടുകളും പഠനത്തിന് നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം 2.6 ലക്ഷം കുട്ടികൾക്ക് ഫോണോ,ലാപ്ടോപ്പോ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. പൂർവ്വവിദ്യാർത്ഥികൾ, പി.ടി.എ, എം.എൽ.എമാർ, തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയവയുടെ സഹായത്തോടെ ഇവർക്കെല്ലാം സൗകര്യങ്ങളൊരുക്കി. നിലവിൽ 49,000 വിദ്യാർത്ഥികൾക്ക് സൗകര്യക്കുറവുണ്ടെന്നാണ് റിപ്പോർട്ട്. അവർക്കും ഉടൻ സൗകര്യങ്ങളൊരുക്കും. സംസ്ഥാനത്തെ ഒാൺലൈൻ വിദ്യാഭ്യാസ സംവിധാനത്തിന് മികവിനുള്ള മൂന്ന് അവാർഡുകൾ കിട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തുടർച്ചയായ രണ്ടാം വർഷവും വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് ഒാൺലൈൻ വിദ്യാഭ്യാസം തുടരുന്നതെന്നും ഡിജിറ്റൽ വിടവ് അതിഭീകരമായി വർദ്ധിക്കുകയാണെന്നും നേരത്തേ അടിയന്തരപ്രമേയത്തിന് അനുമതി തേടി റോജി.എം. ജോൺ പറഞ്ഞു.സൗകര്യങ്ങളില്ലാതെ വിഷമിച്ച് കഴിഞ്ഞ വർഷം ആത്മഹത്യ ചെയ്ത ദളിത് വിദ്യാർത്ഥിനി ദേവികയുടെ ഗതി ഇനിയാർക്കും ഉണ്ടാകരുതെന്നും അദ്ദേഹം ഒാർമ്മിപ്പിച്ചു.
വന്യജീവി ആക്രമണം: ഇൻഷ്വറൻസില്ലെങ്കിലും
നഷ്ടപരിഹാരം- മന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരണമടയുന്ന തൊഴിലാളികൾക്ക് പ്രത്യേക ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടില്ലെങ്കിലും അവകാശികൾക്ക് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. ഇതുസംബന്ധിച്ച് വനം വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് പി.എസ്. സുപാലിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി. കൂടാതെ മരണമടയുന്ന തോട്ടം തൊഴിലാളികളുടെ ആശ്രിതർക്ക് തൊഴിൽ വകുപ്പ് മുഖേന ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം നൽകും.
കേന്ദ്ര സർക്കാർ രൂപം നൽകിയിട്ടുള്ള സോഷ്യൽ സെക്യൂരിറ്റി കോഡ് നിലവിൽ വരുന്ന മുറയ്ക്ക് തോട്ടം തൊഴിലാളികളെ ഇ.എസ്.ഐ പദ്ധതിയിൽ ഉൾപ്പെടുത്തും.
തോട്ടം തൊഴിലാളികളുടെ വിരമിക്കൽ പ്രായം 58 വയസിൽ നിന്ന് 60 ആക്കിയ സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ കേസ് നിലവിലുണ്ട്. ഇക്കാര്യത്തിൽ കോടതിയിൽ വസ്തുതാവിവരണ പത്രിക സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് തോട്ടം മേഖലയിൽ തന്നെ വാക്സിനേഷൻ നല്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും. ഇതിന്റെ ചെലവ് അസോസിയേഷൻ ഒഫ് പ്ലാന്റേഷൻസ് വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |