തിരുവനന്തപുരം: സാംക്രമിക രോഗങ്ങൾ പടർന്നു പിടിക്കുന്നത് നിയന്ത്രിക്കുന്നതിനുള്ള കേരള സാംക്രമിക രോഗങ്ങൾ ബിൽ നിയമസഭ ഐകകണ്ഠ്യേന പാസാക്കി.
സംസ്ഥാനത്തിനകത്തുള്ള ഏതെങ്കിലും ഒത്തുചേരലുകൾ, ആഘോഷങ്ങൾ, ആരാധനകൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവ വഴി വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്ക് രോഗം പകരാൻ സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തിയാൽ അവ നിരോധിക്കാൻ സർക്കാരിന് അധികാരമുണ്ടാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെ ക്വാറന്റൈനിൽ വയ്ക്കാനും പരിശോധിക്കാനുമുള്ള അധികാരവുമുണ്ട്. ആവശ്യമെന്ന് തോന്നുന്ന കാലത്തോളം സംസ്ഥാന അതിർത്തികൾ സർക്കാരിന് അടച്ചിടാം.
കേന്ദ്രനിയമം നിലനിൽക്കെ ഇത്തരമൊരു നിയമത്തിലെ സാങ്കേതികക്കുരുക്ക് ചൂണ്ടിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന ക്രമപ്രശ്നം തള്ളിയാണ് നിലവിലെ ഓർഡിനൻസിന് പകരമുള്ള ബിൽ സഭ പാസാക്കിയത്. സംസ്ഥാനത്തിന്റെ അധികാരപരിധിയിൽ വരുന്ന പൊതുജനാരോഗ്യ വിഷയത്തിലാണ് നിയമനിർമ്മാണമെന്ന് ബിൽ അവതരിപ്പിച്ച ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.
1897ലെ കൊച്ചി- തിരുവിതാംകൂർ സാംക്രമികരോഗങ്ങൾ ആക്ട് റദ്ദാകുന്നതോടെ സംസ്ഥാനത്തിനാകെ പ്രാബല്യം കിട്ടുന്ന നിയമമാണ് നടപ്പിലാവുന്നത്. സംസ്ഥാനത്തിന്റെ ഏതെങ്കിലും ഭാഗത്തോ സംസ്ഥാനത്താകെയോ സാംക്രമികരോഗം പൊട്ടിപ്പുറപ്പെടുകയോ ഭീഷണി ഉയരുകയോ ചെയ്താൽ നിയന്ത്രണനടപടികൾ കൈക്കൊള്ളാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്താൻ സർക്കാരിന് ബിൽ അധികാരം നൽകുന്നു.
ബിൽ ചർച്ചയിൽ കുറുക്കോളി മൊയ്തീൻ, എൻ.എ. നെല്ലിക്കുന്ന്, പി.സി. വിഷ്ണുനാഥ്, എ.എൻ. ഷംസീർ, മുഹമ്മദ് മുഹ്സിൻ, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ പങ്കെടുത്തു.
രണ്ട് വർഷം വരെ തടവ്
നിയമം ലംഘിച്ചാലോ അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥനെ തടസപ്പെടുത്തിയാലോ രണ്ട് വർഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ വിധിക്കാം. കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നവരും ഇതേ ശിക്ഷയനുഭവിക്കണം. ജാമ്യം ലഭിക്കും. പിഴത്തുക അടച്ചു കഴിഞ്ഞാൽ പ്രോസിക്യൂഷൻ നടപടികൾ അവസാനിപ്പിക്കും. പ്രോസിക്യൂഷൻ നടപടി ആരംഭിച്ചാൽ കോടതിയുടെ അനുമതിയോടെ കേസ് രാജിയാക്കാനും വ്യവസ്ഥയുണ്ട്.
മറ്റ് വ്യവസ്ഥകൾ
പൊതു- സ്വകാര്യ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്താം. സാമൂഹ്യ അകലത്തിന് മാനദണ്ഡങ്ങൾ നിർണയിക്കാം
പൊതുസ്ഥലങ്ങളിലും മതസ്ഥാപനങ്ങളിലും വ്യക്തികൾ കൂട്ടംകൂടുന്നത് നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം
കടകൾ, വാണിജ്യ സ്ഥാപനങ്ങൾ, ഫാക്ടറികൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങളിൽ നിരോധനമേർപ്പെടുത്താം
ബാങ്ക്, മാദ്ധ്യമം, ആരോഗ്യം, ഭക്ഷ്യവിതരണം, വൈദ്യുതി, വെള്ളം, ഇന്ധനം തുടങ്ങിയ സേവനങ്ങളുടെ സമയം കുറയ്ക്കാം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |