തിരുവനന്തപുരം: ഒാൺലൈൻ ക്ളാസ് ഒരുവർഷം പിന്നിട്ട വേളയിൽ അതിന്റെ ന്യൂനതകൾ പരിഹരിച്ചിട്ട് വേണമായിരുന്നു രണ്ടാം വർഷം ഒാൺലൈൻ വിദ്യാഭ്യാസം തുടരേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഒന്നും പഠിക്കാതെ എങ്ങനെ സെപ്തംബർ ആറിന് പ്ളസ് വൺ പരീക്ഷയെഴുതുമെന്നാണ് വിദ്യാർത്ഥികളുടെ ആശങ്ക.
ഡിജിറ്റൽ വിദ്യാഭ്യാസം സംബന്ധിച്ച അടിയന്തരപ്രമേയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാഠഭാഗങ്ങൾ പല ക്ളാസുകളിലും പൂർത്തിയാക്കിയിട്ടില്ല. അതുകൊണ്ടാണ് പ്ളസ് വൺ പരീക്ഷ നിശ്ചയിച്ചപ്പോൾ ഫോക്കസ് പാഠഭാഗം മാത്രം ഉൾപ്പെടുത്താൻ തീരുമാനിച്ചത്. അതുതന്നെ ഭൂരിഭാഗം കുട്ടികളെയും പഠിപ്പിച്ചിട്ടില്ല. പരീക്ഷയെഴുതണമെങ്കിൽ വീണ്ടും പഠിപ്പിക്കേണ്ട സ്ഥിതിയാണ് പല സ്കൂളുകളിലും. അവരെല്ലാം പ്രൊമോഷൻ കിട്ടി പ്ളസ് ടു ക്ളാസിലെത്തി. അവിടെ ക്ളാസ് തുടങ്ങിയിട്ട് നാലുമാസം കഴിയുമ്പോഴാണ് പ്ളസ് വൺ പരീക്ഷ. അവരെങ്ങനെ പരീക്ഷയെഴുതും. അതാണ് വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും ആശങ്ക. നാൽപത് ശതമാനത്തിലേറെ കുട്ടികളും ഒാൺലൈൻ ക്ളാസിൽ കയറുന്നില്ലെന്നാണ് അദ്ധ്യാപകരുടെ പരാതി. പഠനത്തിന് നൽകുന്ന മൊബൈൽ ഫോണും ലാപ്ടോപ്പും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന രക്ഷിതാക്കളുടെ പരാതി വേറെ. പരീക്ഷ നടത്താൻ തീരുമാനിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ പരിഗണിക്കണമായിരുന്നു.ഇങ്ങനെ കിട്ടുന്ന മാർക്കുമായി അവർ പോകേണ്ടത് പ്രൊഫണൽ കോഴ്സുകളിലേക്കാണെന്ന് ഒാർക്കണമെന്നും വി.ഡി.സതീശൻ പറഞ്ഞു.
വിദ്യാഭ്യാസവും ഇന്റർനെറ്റും
അവകാശം : റോജി
വിദ്യാഭ്യാസവും ഇന്റർനെറ്റും അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനത്ത് ഒാൺലൈൻ വിദ്യാഭ്യാസത്തിന് അത് കിട്ടാത്തത് അനീതിയാണെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷാംഗം റോജി എം.ജോൺ പറഞ്ഞു. അഞ്ച് ശതമാനം വിദ്യാർത്ഥികൾ പഠനത്തിന് രക്ഷിതാക്കളുടെ ഫോൺ ഉപയോഗിക്കുന്നു. സ്റ്റുഡന്റ് ലാപ്ടോപ്പ് പദ്ധതിക്ക് 1.50ലക്ഷം അപേക്ഷകരുണ്ടായെങ്കിലും കിട്ടിയത് നാലായിരം പേർക്ക് മാത്രം. സർക്കാർ പ്രഖ്യാപിച്ച കൊക്കോണിക്സ് ലാപ്ടോപ്പ് ആർക്കും കിട്ടിയില്ല. ഏഴ് ലക്ഷം വിദ്യാർത്ഥികൾക്ക് ഫോണും ലാപ്ടോപ്പും ടി.വിയും ഇല്ല. 17% വിദ്യാർത്ഥികൾക്ക് ഫോണിൽ ഇന്റർനെറ്റില്ല. 35% രക്ഷിതാക്കൾക്ക് ഇന്റർനെറ്റ് കണക്‌ഷൻ എടുക്കാൻ ശേഷിയില്ല. കെ.ഫോൺ വന്നിട്ടും സൗജന്യ ഇന്റർനെറ്റ് ആർക്കും കിട്ടിയില്ല. അദ്ധ്യാപകർക്ക് ഒാൺലൈൻ വിദ്യാഭ്യാസത്തിന് പരിശീലനവുമില്ല.ഇൗ സാഹചര്യത്തിൽ എങ്ങനെയാണ് കുട്ടികൾ നിലവാരത്തോടെ പഠനം പൂർത്തിയാക്കുക.ഇൗ ഡിജിറ്റൽ വിടവ് ഇല്ലാതാക്കണമെന്ന് റോജി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |