തിരുവനന്തപുരം: ജാതി മത വ്യത്യാസം കൂടാതെ ഇപ്പോൾ സംവരണം ലഭിക്കാത്ത എല്ലാ വിഭാഗങ്ങളിലെയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ സാമ്പത്തിക സംവരണത്തിന് അർഹരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ റോജി എം. ജോണിന്റെ സബ്മിഷന് മറുപടി നൽകി.
മുന്നാക്ക കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിൽ ഉൾപ്പെടാത്തതും, നിലവിൽ എസ്.സി-എസ്.ടി, ഒ.ബി.സി സംവരണമൊന്നും ലഭിക്കാത്ത വിഭാഗങ്ങളും മുന്നാക്ക സംവരണത്തിന് അർഹരാണ്.നിലവിലെ പട്ടികയിൽ ഉൾപ്പെട്ടവർക്ക് മാത്രമെ ഇ.ഡബ്ളിയു.സി. സർട്ടിഫിക്കറ്റ് നൽകാവൂയെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടില്ല. ക്രിസ്ത്യൻ റോമൻ കാത്തലിക്ക്, സീറോ മലബാർ ക്രിസ്ത്യൻ, ആർ.സി, ആർ.സി.എസ്, ക്രിസ്ത്യൻ ആർ.സി എന്നീ ചുരുക്കപ്പേരുകളിൽ അറിയപ്പെടുന്ന വിഭാഗങ്ങൾ ഒന്നാണെന്ന് വ്യക്തമാക്കണമെന്ന ആവശ്യം സർക്കാർ പരിശോധിച്ചുവരുന്നു. ഇത്തരത്തിലുള്ള ചില അപാകതകളിൽ സംസ്ഥാന കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും.
മുന്നാക്ക കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പട്ടിക ജാതി-പട്ടികവർഗ്ഗം, സംസ്ഥാന ഒ.ബി.സി, കേന്ദ്ര ഒ.ബി.സി പട്ടികയിൽപ്പെടാത്തതും തൊഴിൽ സംവരണവും വിദ്യാഭ്യാസ ആനുകൂല്യവും ലഭിക്കാത്തതുമായ 164 വിഭാഗങ്ങളെ സംവരണേതര വിഭാഗങ്ങളായി പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സിറിയൻ കാത്തലിക്ക് (സീറോ മലബാറിക് കാത്തലിക്ക്) വിഭാഗവും ഈ പട്ടികയിലുണ്ട്.
ഒാൺലൈൻ ക്ളാസുകളിൽ സൈബർ അക്രമം: ശക്തമായ നടപടിയെടുക്കും
തിരുവനന്തപുരം: സ്കൂളുകളിലെ ഓൺലൈൻ ക്ലാസ്സുകളിൽ വ്യാജ ഐഡി ഉപയോഗിച്ച് ഹാക്ക് ചെയ്യുക, കുട്ടികളും അധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന ഗ്രൂപ്പുകളിൽ അശ്ലീല സംഭാഷണങ്ങളും വീഡിയോകളും അപ്ലോഡ് ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന്
മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ കെ.എം.സച്ചിൻദേവിന്റെ സബ്മിഷന് മറുപടി നൽകി. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് ഈ അധ്യയനവർഷം 51 പരാതികൾ ലഭിച്ചു.എട്ട് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ
ഓൺലൈൻ പഠന സംവിധാനം
സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ധ്യയനം, പഠനം വിലയിരുത്തൽ, പരീക്ഷ തുടങ്ങിയവയെല്ലാം ഓൺലൈൻ സംവിധാനത്തിലാക്കുന്നതിന് നടപടികൾ ആരംഭിച്ചതായി മന്ത്രി ഡോ.ആർ.ബിന്ദു നിയമസഭയിൽ പറഞ്ഞു.
. സർവകലാശാലകളിലെയും കോളേജുകളിലെയും എല്ലാവിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഓൺലൈൻ പോർട്ടൽ ലഭ്യത ഉറപ്പാക്കും. ഡിജിറ്റൽ സർവകലാശാലയാണ് ഇതിനാവശ്യമായ സാങ്കേതിക സഹായം ഉന്നത വിദ്യാഭ്യാസ കൗൺസിലിന് നൽകുന്നത്.
വെറ്ററിനറി ഡോക്ടർമാർ :
താത്കാലിക നിയമനം നടത്തുമെന്ന് മന്ത്രി ചിഞ്ചുറാണി
വെറ്ററിനറി ഡോക്ടർമാർ ഒഴിവുള്ള മൃഗാശുപത്രികളിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി നിയമസഭയെ അറിയിച്ചു. നിലവിലുള്ള റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞു. ജോണീസ് രോഗം ബാധിച്ച ആടുകളെ മാറ്റിപ്പാർപ്പിച്ച് രോഗബാധ തടയുന്നുണ്ട്. രോഗബാധയുള്ള ആടുകളെ കൊന്നുകളയാനാണ് നിലവിലെ നിയമം പറയുന്നത്. വെറ്ററിനറി സർവകലാശാലയും ഇക്കാര്യമാണ് നിർദേശിച്ചത്. തലശേരിയിലേയും പാറശാലയിലേയും ആട് ഫാമുകളിലാണ് ജോണീസ് ബാധ റിപ്പോർട്ട് ചെയ്തത്. ഈ രോഗത്തിന് മധുരയിൽ കണ്ടുപിടിച്ച വാക്സിൻ കേരളത്തിൽ നൽകുന്ന കാര്യം ആലോചിക്കും. താറാവ് വസന്ത തടയുന്നതിനായി ആറുമാസത്തിലൊരിക്കൽ രോഗപ്രതിരോധ വാക്സിൻ കുത്തിവയ്പ്പ് ഉറപ്പാക്കും.
പ്രളയദുരിതാശ്വാസം:
തിരിച്ചുപിടിക്കുന്നത്
നിറുത്തിവച്ചേക്കും
നടപടിക്രമങ്ങളിലെ പിഴവ് മൂലം അർഹതയുള്ളതിലും അധികം തുക പ്രളയദുരിതാശ്വാസമായും നഷ്ടപരിഹാരമായും ലഭിച്ചവരിൽ നിന്ന് തുക തിരിച്ചു പിടിക്കുന്നത് കൊവിഡ് സാഹചര്യം പരിഗണിച്ച് തൽക്കാലം നിർത്തിവെക്കുന്നത് സംബന്ധിച്ച വിഷയം സർക്കാർ പരിശോധിക്കുമെന്ന് മാത്യു ടി. തോമസിന്റെ സബ്മിഷന് റവന്യുമന്ത്രി കെ. രാജൻ നിയമസഭയിൽ മറുപടി നൽകി.
54000ഗാർഹിക സിറ്റിഗ്യാസ് കണക്ഷൻ
തിരുവനന്തപുരം: അടുത്ത മാർച്ചോടെ സംസ്ഥാനത്ത് 54000 ഗാർഹിക സിറ്റിഗ്യാസ് കണക്ഷനുകളും 2026ഓടെ വിവിധ ജില്ലകളിലായി 615 സി.എൻ.ജി സ്റ്റേഷനുകളും സ്ഥാപിക്കുമെന്നും ഇതിനായി ഇന്ത്യൻ ഓയിൽഅദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ നിയമസഭയിൽ കെ.എൻ.ഉണ്ണികൃഷ്ണന്റെ സബ്മിഷന് മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |