തിരുവനന്തപുരം: എല്ലാ വിദ്യാർത്ഥികൾക്കും പ്രവേശനം ഉറപ്പാക്കുന്ന തരത്തിൽ മലബാർ മേഖലയിൽ 20 ശതമാനവും തെക്കൻ ജില്ലകളിൽ 10 ശതമാനവും പ്ലസ് വൺ സീറ്റുകൾ കൂട്ടാൻ ആലോചിക്കുന്നതായി മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്ത് 26,481 പ്ളസ് വൺ സീറ്റിന്റെ കുറവുണ്ട്. ഇത് പരിഹരിക്കുകയാണ് ലക്ഷ്യം. പ്ലസ് വൺ സീറ്റിന്റെ അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. തുടർന്ന് സ്പീക്കർ പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. അതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
എയ്ഡഡ് സ്കൂളുകളിലേതുൾപ്പെടെ സംസ്ഥാനത്ത് 3,32,631പ്ലസ് വൺ സീറ്റുകളുണ്ട്. വി.എച്ച്.എസ്.സിയിൽ 30,000ത്തോളവും ഐ.ടി.ഐകളിൽ 49,140ഉം, പോളിടെക്നിക്കുകളിൽ 19,800ഉം സീറ്റുകളുമുണ്ട്. എങ്കിലും 26,481സീറ്റുകളുടെ കുറവുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, മന്ത്രി സംസ്ഥാനത്തെ സീറ്റുകളുടെ കണക്കാണ് പറയുന്നതെന്നും കാസർകോട്ടുള്ള കുട്ടിക്ക് തൃശൂരിലെ സ്കൂളിൽ പോയി ചേരാനാവില്ലെന്നും അടിയന്തര പ്രമേയത്തിന് അനുമതി തേടിയ ഡോ.എം.കെ. മുനീർ പറഞ്ഞു. ജില്ലാടിസ്ഥാനത്തിൽ സീറ്റുകളുടെ എണ്ണം കണക്കാക്കി പ്രശ്നം പരിഹരിക്കണം. ഗൾഫിലും അയൽസംസ്ഥാനങ്ങളിലും നിന്നുള്ള കുട്ടികളും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകളിലെ കുട്ടികളും സംസ്ഥാനത്ത് പ്ലസ് വൺ അഡ്മിഷന് എത്തും. ആ കണക്കൊന്നും കൂട്ടാതെയാണ് മന്ത്രി 26,481 സീറ്റുകളുടെ കുറവ് പറയുന്നത്. അഡ്മിഷൻ കിട്ടാതെ പോകുന്ന കുട്ടികളുടെ എണ്ണം വളരെ വലുതായിരിക്കും. കുട്ടികളെ വിഷമിപ്പിക്കുന്ന നയം തിരുത്തണമെന്നും മുനീർ ആവശ്യപ്പെട്ടു.
മാർജിനൽ സീറ്റ് കൂട്ടാനുള്ള സർക്കാർ നീക്കം കോടതി നിർദേശത്തിന് വിരുദ്ധമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. സുപ്രീംകോടതി ഇത് പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്. സീറ്റ് കൂടിയാലും ലബോറട്ടറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കൂടില്ല. കൊവിഡ് കാലം പരിഗണിച്ച് സ്ഥല സൗകര്യവും കൂട്ടേണ്ടിവരും. കൂടുതൽ സമയവും സാവകാശവും കിട്ടിയിട്ടും അഡ്മിഷന് സർക്കാർ ഒരുക്കങ്ങൾ നടത്തിയില്ല. ഇതുവരെ അഡ്മിഷൻ വിജ്ഞാപനം പോലും ഇറക്കിയിട്ടില്ല. മുഖ്യമന്ത്രി ഇടപെട്ട് നയപരമായ തീരുമാനങ്ങളെടുത്ത് പ്രശ്നപരിഹാരമുണ്ടാക്കി കുട്ടികളുടെ ഭാവി സുരക്ഷിതമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
സഹകരിച്ച് പ്രതിപക്ഷം, തന്ത്രപരമായി നീങ്ങിമന്ത്രി ശിവൻകുട്ടി
തിരുവനന്തപുരം: നിയമസഭ കൈയാങ്കളി കേസുമായി ബന്ധപ്പെട്ട് മന്ത്രി വി. ശിവൻകുട്ടിയുടെ രാജി ആവശ്യം കഴിഞ്ഞ ദിവസങ്ങളിൽ കടുപ്പിച്ചിരുന്ന പ്രതിപക്ഷം പക്ഷേ, ഇന്നലെ നിയമസഭയിൽ മന്ത്രിയുമായി സഹകരിച്ചു. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ വേളയിലാണ് മന്ത്രിക്കെതിരെയുള്ള പ്രതിഷേധം ഒഴിവാക്കിയത്. മന്ത്രിയാകട്ടെ തന്റെ മറുപടിയിൽ തന്ത്രപൂർവം പ്രതിപക്ഷത്തെ കൈയിലെടുക്കുന്ന നീക്കവും നടത്തി. പ്രതിപക്ഷ നേതാവിനെയും ഉപനേതാവിനെയും ഉൾപ്പെടുത്തി ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് വിഷയത്തിൽ ചർച്ചയ്ക്ക് തയാറാണെന്ന് മന്ത്രി പറഞ്ഞു. മാത്രമല്ല, ചർച്ചയ്ക്ക് തന്റെ ഓഫീസിൽ വരാൻ മടിയാണെങ്കിൽ താൻ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ ചർച്ചയ്ക്ക് എത്താമെന്നുകൂടി വ്യക്തമാക്കി. മന്ത്രിയുടെ ഈ സമീപനത്തോട് പക്ഷേ, പ്രതിപക്ഷം അനുകൂലമായി പ്രതികരിച്ചില്ല.
വിഷയത്തിൽ മുഖ്യമന്ത്രി മറുപടി നൽകണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ആ സമയം മുഖ്യമന്ത്രി സഭയിൽ ഇല്ലായിരുന്നു. സ്പീക്കറാകട്ടെ വിദ്യാഭ്യാസ മന്ത്രിയെ മറുപടി പറയാൻ ക്ഷണിക്കുകയും ചെയ്തു. അതോടെയാണ് പ്രതിഷേധം മാറ്രിവച്ച് പ്രതിപക്ഷം മന്ത്രി ശിവൻകുട്ടിയുമായി സഹകരിച്ചത്. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പിന്നീട് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
നിയമതടസം ഒഴിവായാൽ ഡയറ്റിൽ നിയമനം:മന്ത്രി ശിവൻകുട്ടി
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഡയറ്റിലെ ലക്ചറർ തസ്തികയിലെ 89 ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നത് നാല് മാസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ടെന്നും ഇത് ഒഴിവാകുന്ന മുറയ്ക്ക് റിപ്പോർട്ട് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ വി.ശശിയുടെ സബ്മിഷന് മറുപടി നൽകി. ഇൗ വർഷം മാർച്ച് 23നാണ് സ്റ്റേ ചെയ്തത്.
ലക്ചറർ തസ്തികയിലെ 50% ഒഴിവുകൾ ഗവൺമെന്റ് സ്കൂൾ അദ്ധ്യാപകരിൽ നിന്ന് ബൈ ട്രാൻസ്ഫർ മുഖേനയും 50% നേരിട്ടുള്ള നിയമനവുമാണ്. സംസ്ഥാനത്ത് 14 ഡയറ്റുകളുണ്ട്. ഓരോ ഡയറ്റിലും ഒരു പ്രിൻസിപ്പൽ, 7 സീനിയർ ലക്ചറർ, 20 ലക്ചറർ എന്നിങ്ങനെയാണ് അനുവദിച്ചിരിക്കുന്നത്. ഇതിനു പുറമെ കാസർകോട്ട് കന്നട ലക്ചറർ തസ്തികയും തിരുവനന്തപുരം, ഇടുക്കി, പാലക്കാട് ഡയറ്റുകളിൽ തമിഴ് ലക്ചറർ തസ്തികകളും അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |