തിരുവനന്തപുരം: ആദിവാസികൾക്ക് കേന്ദ്ര വനാവകാശ നിയമ പ്രകാരം ഒന്നുമുതൽ അഞ്ചേക്കർ വരെ ഭൂമിയിൽ കൈവശാവകാശവും അർഹരായവർക്ക് പട്ടയവും നൽകുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകളുമായി യോജിച്ച് നടത്തുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയിൽ ഐ.സി ബാലകൃഷ്ണൻ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടിയായി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കും.
ആദിവാസി ഗോത്രജന വിഭാഗങ്ങളുടെ നിയമപരമായ എല്ലാ അവകാശങ്ങളും സർക്കാർ സംരക്ഷിക്കും. വനാവകാശ നിയമപ്രകാരം ഇതുവരെ സംസ്ഥാനത്താകെ 26,600 പേർക്ക് 35349.29 ഏക്കർ ഭൂമിക്ക് കൈവശാവകാശ രേഖ നൽകിയിട്ടുണ്ട്.
ആദിവാസിഭൂമി അന്യാധീനപ്പെടുന്നത് പുതിയ കാര്യമല്ല. ഏറെക്കാലമായി നടന്നുവരുന്ന ദുരന്തമാണത്. അതിനെതിരെ ബോധവത്കരണവും നിയമസഹായവും നൽകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പിന്നാക്കക്ഷേമ വകുപ്പിന്റെ ഓഫീസുകൾ എല്ലാ ജില്ലയിലും ആരംഭിക്കും. ഓരോ ആദിവാസി കുടുംബത്തിലെയും ഒരാൾക്ക് ജോലിയും വരുമാനവും കിട്ടുന്ന സംവിധാനമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
156 കേന്ദ്രങ്ങളിൽ രാത്രികാല മൃഗചികിത്സ ഏർപ്പെടുത്തും: മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം: സംസ്ഥാനത്തെ 156 കേന്ദ്രങ്ങളിൽ രാത്രികാല മൃഗചികിത്സ സൗകര്യം ഏർപ്പെടുത്തുമെന്ന് മൃഗ സംരക്ഷണ മന്ത്രി ജെ. ചിഞ്ചു റാണി നിയമസഭയിൽ പറഞ്ഞു. ഇതിനുവേണ്ടി വരുന്ന ഡോക്ടർമാരെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ ബ്ളാേക്ക് പഞ്ചായത്ത് വഴിയോ നിയമിക്കും. വെറ്ററിനറി സർവകലാശാലകളിൽ പുതിയ കോഴ്സുകൾ ആരംഭിക്കണമെന്ന ലിഡാ ജേക്കബ് കമ്മിറ്റി ശുപാർശയുടെ അടിസ്ഥാനത്തിൽ നഴ്സിംഗ് കോഴ്സുകൾ തുടങ്ങുന്ന കാര്യം പരിഗണനയിലുണ്ട്. പരമാവധിയിടങ്ങളിൽ തീറ്റപ്പുൽ കൃഷി പ്രോത്സാഹിപ്പിക്കും. ആഗോള താപനം ഉയർത്തുന്ന ഭീഷണി കണക്കിലെടുത്ത് കന്നുകാലികളുടെ എണ്ണം കൂട്ടാതെ പാലിന്റെ ഉദ്പാദനശേഷി കൂട്ടുന്നതിനെപ്പറ്റിയാണ് ആലോചിച്ചുവരുന്നത്. ഇതിനായി പ്രജനനയം നടപ്പിലാക്കും. കർഷകർക്ക് മെച്ചപ്പെട്ട മൃഗാശുപത്രി സേവനം ലഭ്യമാക്കും. കന്നുകാലി കർഷകർക്ക് വീഡിയോ വഴി മൃഗ ഡോക്ടർമാരെ കാണുന്നതിന് ഇ സജീവനി സംവിധാനം നടപ്പിലാക്കും. ഓൺലൈൻ പരാതി പരിഹാരം സംവിധാനം ഉണ്ടാക്കും. കോഴിയിറച്ചി യഥേഷ്ടം ലഭ്യമാക്കുന്നതിന് പൗൾട്രി ഡെവലപ്മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |