തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാതകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് നിലവിലെ സംവിധാനത്തിൽ മാറ്റം വരുത്തുന്ന കാര്യം കേന്ദ്രവുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിയമസഭയിൽ യു.പ്രതിഭയുടെ സബ്മിഷന് മറുപടി നൽകി. പലമേഖലകളിലും അറ്റകുറ്റപ്പണി സമയബന്ധിതമായി നടക്കുന്നില്ല.
മൺസൂണിന് മുമ്പ് അറ്റകുറ്റപ്പണി നടത്തണമെന്നാണ് സംസ്ഥാന നിലപാട്. എസ്റ്റിമേറ്റ് തയ്യാറാക്കാൻ അനുമതി നൽകുന്നതിലും അംഗീകരിക്കുന്നതിലും എൻ.എച്ച്.എ.ഐയിൽ നിന്നുള്ള കാലതാമസം ഒഴിവാക്കുകയാണ് പ്രധാനം. കിലോമീറ്ററിന് നിശ്ചിത നിരക്ക് നിശ്ചയിച്ച് പൊതുമരാമത്ത് വകുപ്പിന് പണം ഡെപ്പോസിറ്റ് ചെയ്യുന്ന സംവിധാനം ഉണ്ടായാൽ സംസ്ഥാനത്തിനു തന്നെ അറ്റകുറ്റപ്പണി നടത്താനാകുമെന്ന് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. ഇത് നടപ്പാക്കാൻ സമ്മർദ്ദം ചെലുത്തും. കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽ ഒരിക്കൽകൂടി വിഷയം കൊണ്ടുവരും.
ദേശീയപാതകൾ നാലുവരിയോ ആറുവരിയോ ആക്കുന്നതിന്റെ ഭാഗമായി തലപ്പാടി മുതൽ കാരോട് വരെയുള്ള എൻ.എച്ച് 66, ബോഡിമെട്ട് മുതൽ കുണ്ടന്നൂർ വരെയുള്ള എൻ.എച്ച് 85, കൊല്ലം മുതൽ കോട്ടവാസൽ വരെയുള്ള എൻ.എച്ച് 744, കോഴിക്കോട്- പാലക്കാട് എൻ.എച്ച് 966 എന്നിവ 2020ൽ ദേശീയപാത അതോറിറ്റിക്ക് കൈമാറി. ഇവിടങ്ങളിൽ അതോറിറ്റി പ്രത്യേകമായി ഫണ്ട് അനുവദിച്ചാലേ പ്രവൃത്തി നടത്താനാകൂ. ഇവ കൈമാറിയതോടെ 1781 കിലോമീറ്റർ ദേശീയപാതയിൽ പൊതുമരാമത്തുവകുപ്പിന്റെ നിയന്ത്രണം 548 കിലോമീറ്ററിൽ ചുരുങ്ങി. റോഡുകളുടെ മോശം അവസ്ഥ ചൂണ്ടിക്കാട്ടി ഒരു വർഷത്തിനുള്ളിൽ ഏഴു തവണയാണ് ദേശീയപാത അതോറിറ്റിക്ക് കത്തയച്ചതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |