തിരുവനന്തപുരം: വിദ്യാശ്രീ പദ്ധതിയുടെ ഭാഗമായി 62,480 പേരാണ് ലാപ്ടോപ്പിനായി അപേക്ഷിച്ചതെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു. ഇതിൽ 4845 പേർ കൊക്കോണിക്സിനാണ് അപേക്ഷിച്ചത്. ഇതിൽ 2850 എണ്ണം നൽകി. തകരാറിലായ 461 ലാപ്ടോപ്പുകൾ മാറ്റിയും നൽകി. 57 എണ്ണം താമസിയാതെ മാറ്റി നൽകും. എച്ച്.പി, ലെനോവ കമ്പനികൾ കരാറിൽ പറഞ്ഞ സമയത്ത് മുഴുവൻ ലാപ്ടോപ്പ് ലഭ്യമാക്കിയിരുന്നില്ല. കുട്ടികളുടെ ഓൺലൈൻ പഠനം മുടങ്ങാതിരിക്കാനാണ് ഗുണഭോക്താക്കൾക്ക് നേരിട്ട് വാങ്ങാനുള്ള സംവിധാനം സർക്കാർ ഒരുക്കിയത്. കുടുംബശ്രീ യൂണിറ്റുകൾ വഴിയാണ് ഇവ വാങ്ങേണ്ടത്.
കുടിശ്ശിക പൂർണമായും
പിരിച്ചെടുക്കണം: മന്ത്രി കൃഷ്ണൻകുട്ടി
തിരുവനന്തപുരം: കുടിശ്ശിക പിരിച്ചെടുത്താലേ കെ.എസ്.ഇ.ബിക്ക് മുന്നോട്ടു പോകാൻ കഴിയൂവെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. കുടിശ്ശിക പിരിച്ചെടുക്കലും താരിഫ് പരിഷ്കരണവും തമ്മിൽ ബന്ധമില്ലാത്ത തരത്തിലുള്ള അക്കൗണ്ടിംഗ് സമ്പ്രദായമാണ് കെ.എസ്.ഇ.ബിയിലുളത്. ഇത് കുടിശ്ശിക പിരിച്ചെടുക്കലിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കൊവിഡ് സാഹചര്യവും കുടിശ്ശിക പിരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. പൂർണതോതിൽ വൈദ്യുതി ഉപയോഗിക്കുന്ന ഹൈടെൻഷൻ ഉപഭോക്താക്കൾ വൈദ്യുതി ബിൽ വീഴ്ച കൂടാതെ അടയ്ക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. മറ്റ് ഉപഭോക്താക്കളുടെ കുടിശ്ശിക തവണകളായി അടയ്ക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്.
വൈദ്യുതി മോഷണം തടയാൻ പൊലീസ് ഐ.ജി യുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. പട്ടിക ജാതി കോളനികളിൽ പഠന മുറികൾ ഒരുക്കാൻ സൗജന്യ വൈദ്യുതി അനുവദിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി അറിയിച്ചു. ടി.വി. ഇബ്രാഹിം, എൻ. ഷംസുദ്ദീൻ, ആബിദ് ഹുസൈൻ തങ്ങൾ, കുറുക്കോളി മൊയ്തീൻ എന്നിവരുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |