തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം സംബന്ധിച്ച അടിയന്തര പ്രമേയ നോട്ടീസിന് പിന്നാലെയുള്ള വാക്കൗട്ട് പ്രസംഗത്തിനിടെ, പ്രതിപക്ഷനേതാവ് വി.ഡി. സതീശനും മന്ത്രി വി. ശിവൻകുട്ടിയും സഭയിൽ കൊമ്പു കോർത്തു. മന്ത്രി പറയുന്ന കണക്കുകൾ ശരിയാണെങ്കിൽ തമിഴ്നാട്ടിലും കർണാടകത്തിലും നിന്ന് കുട്ടികളെ ഇങ്ങോട്ട് കൊണ്ടുവന്ന് പ്രവേശനം നൽകാമല്ലോയെന്ന് സതീശൻ പരിഹസിച്ചു. തമിഴ്നാട്ടിലും കർണാടകയിലും പത്താം ക്ലാസ് പരീക്ഷ നടത്താത്തതിനാൽ ഇവിടെ പ്രവേശനം കിട്ടില്ലെന്ന് മന്ത്രി ശിവൻകുട്ടി തിരിച്ചടിച്ചു.
തമിഴ്നാട്ടിലും കർണാടകത്തിലും ആരും പ്ലസ് വണ്ണിന് ചേരുന്നില്ലെന്ന് പറയുന്നതാണ് വിദ്യാഭ്യാസ മന്ത്രിയുടെ വിവരമെന്നും ഇദ്ദേഹത്തിന് വിദ്യാഭ്യാസ വകുപ്പു നൽകിയ മുഖ്യമന്ത്രിക്ക് സലാം എന്നും തുടർന്ന് സതീശൻ പറഞ്ഞു. മറുപടിക്കായി ശിവൻകുട്ടി എഴുന്നേറ്റെങ്കിലും സതീശൻ വഴങ്ങിയില്ല. ഇതോടെ ഭരണപക്ഷ അംഗങ്ങളും എഴുന്നേറ്റു ബഹളമുണ്ടാക്കി. തുടർന്ന് സ്പീക്കർ ഇടപെട്ട്, പരമാർശം പരിശോധിക്കാമെന്നും വ്യക്തിപരമായ അധിക്ഷേപമുണ്ടെങ്കിൽ തിരുത്താമെന്നും പറഞ്ഞു. ഇന്ത്യയിൽ ബോർഡ് പരീക്ഷ നടത്തിയ ഏക സംസ്ഥാനം കേരളമാണെന്നും തമിഴ്നാട്, കർണാടക, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ആൾ പ്രൊമോഷൻ നേടിയ കുട്ടികൾക്ക് ഏകജാലക പ്രവേശനത്തിൽ അപേക്ഷിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകൾ നടത്തിയില്ലെങ്കിലും മാർക്ക് ലിസ്റ്റ് ഹാജരാക്കുന്നവർക്ക് പ്രവേശനം നൽകുന്നില്ലേ എന്നായിരുന്നു സതീശന്റെ മറു ചോദ്യം.
പിന്നീട് കെ.കെ. ശൈലജയുടെ ഇതേ വിഷയത്തിലുള്ള ശ്രദ്ധക്ഷണിക്കലിന് മറുപടി പറയവേ മന്ത്രി ശിവൻകുട്ടി സതീശനെ വ്യക്തിപരമായി കടന്നാക്രമിച്ചു. ഇദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കിയത് ആരാണെന്ന് ഇദ്ദേഹത്തിന്റെ ചുറ്റുമിരിക്കുന്നവർ തന്നെ ചോദിക്കുകയാണ്. അഹങ്കാരവും ധിക്കാരവുമാണ് കാട്ടുന്നത്. പ്രതിപക്ഷനേതാവിന് ചേരാത്ത പദപ്രയോഗങ്ങൾ ശരിയല്ല. മറ്റുള്ളവരെയെല്ലാം പുച്ഛത്തോടെ കാണുന്ന സമീപനം ശരിയല്ല. സർവവിജ്ഞാന കോശമെന്ന നിലയിലല്ല താൻ കാര്യങ്ങൾ പറയുന്നതെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി. പ്രതിപക്ഷം വാക്കൗട്ട് നടത്തിയതിനാൽ ഈ സമയം സതീശൻ സഭയിലുണ്ടായിരുന്നില്ല.
പ്ലസ് വൺ: സർക്കാരിനെ
വെട്ടിലാക്കി ശൈലജ
തിരുവനന്തപുരം: എസ്.എസ്.എൽ.സി വിജയിച്ച എല്ലാ കുട്ടികൾക്കും പ്ലസ് വൺ പ്രവേശനത്തിന് അവസരമില്ലെന്ന് അടിയന്തര പ്രമേയത്തിലൂടെ ആരോപിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നു ഇറങ്ങിപ്പോയതിനു തൊട്ടുപിന്നാലെ ഇതേ വിഷയത്തിൽ ശ്രദ്ധക്ഷണിക്കലുമായി മുൻ മന്ത്റി കെ.കെ. ശൈലജ.
പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചർച്ചയ്ക്കെടുത്തപ്പോൾ ശൈലജയുടെ ശ്രദ്ധക്ഷണിക്കൽ പ്രമേയം സ്പീക്കർ എം.ബി. രാജേഷ് ചൂണ്ടിക്കാട്ടിയിരുന്നു.
ശൈലജ വിഷയം അവതരിപ്പിക്കുന്നതിനു മുൻപ് മുഖ്യമന്ത്റി പുറത്തേക്ക് പോയി. മന്ത്റി വി. ശിവൻകുട്ടി മുഖ്യമന്ത്റിയെ കണ്ടു ചർച്ചചെയ്തശേഷം കെ.കെ. ശൈലജയുമായി സംസാരിച്ചു. തുടർന്നാണ് അവർ വിഷയം അവതരിപ്പിച്ചത്. എസ്.എസ്.എൽ.സി പാസായ മുഴുവൻ കുട്ടികൾക്കും ഉപരിപഠനത്തിനുള്ള പ്രവേശനം ഉറപ്പാക്കണമെന്നും പുതിയ ബാച്ച് അനുവദിക്കണമെന്നും ശൈലജ ആവശ്യപ്പെട്ടു. സംസ്ഥാനമാകെ ഒറ്റ യൂണിറ്റായി പരിഗണിച്ച് പ്ലസ് വൺ പ്രവേശനം വിലയിരുത്തണമെന്ന മന്ത്രിയുടെ നിലപാടിൽ നിന്ന് വ്യത്യസ്തമായി, ജില്ലാ, ഉപജില്ലാതലത്തിൽ അധികമുള്ള സീറ്റുകൾ പുനഃക്രമീകരിക്കണമെന്ന് ശൈലജ ആവശ്യപ്പെട്ടു.
ഒഴിവുള്ള സ്ഥലങ്ങളിലും അധിക സീറ്റുള്ള സ്ഥലങ്ങളിലും പുനഃക്രമീകരണം നടത്തുമെന്നു മന്ത്റി വി. ശിവൻകുട്ടി ശൈലജയെ അറിയിച്ചു. ഇക്കാര്യം പ്രതിപക്ഷത്തിനുള്ള മറുപടിയിൽ മന്ത്രി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നില്ല.
സ്പീക്കറോട് പിണങ്ങി
അനൂപ് ജേക്കബ്
തിരുവനന്തപുരം: പ്ലസ് വൺ സീറ്റുമായി ബന്ധപ്പെട്ട വാക്കൗട്ട് പ്രസംഗത്തിന് സമയം നൽകാത്തതിനെച്ചൊല്ലി സ്പീക്കർ എം.ബി.രാജേഷിനോട് പിണങ്ങി അനൂപ് ജേക്കബ് ഇറങ്ങിപ്പോയി. വാക്കൗട്ട് പ്രഖ്യാപിച്ചാൽ മാത്രം മതിയെന്ന് സ്പീക്കർ പറഞ്ഞതാണ് അനൂപിനെ ചൊടിപ്പിച്ചത്.
എഴുന്നേറ്റപ്പോൾ തന്നെ നിറുത്തിക്കൊള്ളാനാണ് സ്പീക്കർ പറയുന്നതെന്ന് അനൂപ് കുറ്റപ്പെടുത്തി. പ്രതിപക്ഷനേതാവിന് പ്രസംഗിക്കാൻ നൽകിയ സമയം മറ്റ് കക്ഷിനേതാക്കൾക്ക് നൽകാനാവില്ലെന്ന് സ്പീക്കർ പറഞ്ഞതോടെ, പ്രസംഗിക്കാതെ അനൂപ് ജേക്കബ് വാക്കൗട്ട് നടത്തി. തൊട്ടുമുൻപ് കേരള കോൺഗ്റസ് ചെയർമാൻ പി.ജെ. ജോസഫും മതിയായ സമയം അനുവദിക്കാത്ത സ്പീക്കറുടെ നിലപാടിനെ ചോദ്യം ചെയ്തു. പ്രതിപക്ഷ നേതാവിന്റെയും ഉപനേതാവിന്റെയും വാക്കൗട്ട് പ്രസംഗത്തിനു ശേഷം മറ്റു കക്ഷികൾ വാക്കൗട്ട് നടത്തുന്നുവെന്നു പറഞ്ഞു സഭ വിടുന്നതാണ് ചട്ടത്തിൽ പരാമർശിക്കുന്നതെന്ന് സ്പീക്കർ പറഞ്ഞു.അതേ സമയം, ആർ.എം.പി അംഗം കെ.കെ. രമയ്ക്ക് വാക്കൗട്ട് പ്രസംഗത്തിന് സ്പീക്കർ അനുമതി നല്കി. രമയെ കക്ഷി നേതാവായി അംഗീകരിച്ചതിനാലാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |