തിരുവനന്തപുരം: നിയമ നിർമ്മാണത്തിനായി മാത്രം ചേർന്ന പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാംസമ്മേളനം 34 ബില്ലുകൾ പാസാക്കി ചരിത്രം കുറിച്ചു. 21 ദിവസത്തെ സമ്മേളനത്തിൽ സഭ ചേർന്ന 167 മണിക്കൂറുകളിൽ 102 മണിക്കൂറും നിയമനിർമ്മാണത്തിന് മാത്രമാണ് ചെലവിട്ടത്. ഈ സഹകരണത്തിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതിപക്ഷാംഗങ്ങൾക്കും മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എം.ബി രാജേഷും നന്ദി അറിയിച്ചു. സഭ ഇന്നലെ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു.
44 ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളാണ് ഈ സമ്മേളനകാലത്ത് എത്തിയത്. രണ്ട് ഓർഡിനൻസുകൾ ഒഴിവാക്കി. ചിലത് ഒരുമിച്ച് ചേർത്ത് ഒറ്റബില്ലാക്കി. ഇത്തരത്തിൽ 35ബില്ലുകളാണ് സഭയിലെത്തിയത്. ഇതിൽ ഒരെണ്ണം വിശാല സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. പൊതുജനാരോഗ്യബില്ലാണ് പതിനഞ്ചംഗ കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചത്. 34 ബില്ലുകളിൽ 30 എണ്ണവും ഐകകണ്ഠ്യേനയാണ് പാസാക്കിയത്. ബില്ലുകളിൽ 18,934 ഭേദഗതികൾ പരിഗണിച്ചു. തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധി ബിൽ, കേരള ധാതുക്കൾ (അവകാശങ്ങൾ നിക്ഷിപ്തമാക്കൽ) ബിൽ, കള്ള് വ്യവസായ വികസന ബോർഡ് ബിൽ, സർവകലാശാല നിയമങ്ങൾ ബിൽ, സ്വാശ്രയ കോളേജ് അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാർ (നിയമനവും സേവന വ്യവസ്ഥകളും) ബിൽ, ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യാ സർവകലാശാലാ ബിൽ, കേരള സഹകരണ സംഘം (രണ്ടാം ഭേദഗതി) ബിൽ, മെഡിക്കൽ പ്രാക്ടീഷണേഴ്സ് ബിൽ, മത്സ്യലേലവും വിപണനവും ഗുണനിലവാര പരിപാലനവും ബിൽ എന്നിവയാണ് സഭ പാസാക്കിയവയിൽ പ്രധാനപ്പെട്ടവ.
24 ദിവസം ചേരാനിരുന്ന സഭ പേമാരിയും ദുരന്തവും മൂലം മൂന്ന് ദിവസം വെട്ടിക്കുറച്ചു. 7561 ചോദ്യങ്ങളും 19 അടിയന്തര പ്രമേയങ്ങളും 39 ശ്രദ്ധക്ഷണിക്കലുകളും പരിഗണിച്ചു. 478 രേഖകൾ സഭയിൽ സമർപ്പിക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |