തിരുവനന്തപുരം: നിയമസഭയിൽ മാദ്ധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണം. ചോദ്യോത്തര വേള പകർത്താൻ ദൃശ്യമാദ്ധ്യമങ്ങളെ അനുവദിച്ചില്ല. ഇന്നലെ രാവിലെ സഭയിലെ മീഡിയാ റൂമിലും പ്രസ് ഗാലറിയിലുമൊഴികെ മറ്റൊരിടത്തേക്കും മാദ്ധ്യമപ്രവർത്തകരെ കടത്തിവിട്ടില്ല.
ഒന്നാം നിലയിലെ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും , മൂന്നാം നിലയിലെ മന്ത്രിമാരുടെയും ഓഫീസുകളിലേക്ക് മാദ്ധ്യമ പ്രവർത്തകരെ കടത്തിവിടാതെ വാച്ച് ആൻഡ് വാർഡ് തടഞ്ഞു. ഇടനാഴികളിൽ മാദ്ധ്യമപ്രവർത്തകർ കൂട്ടമായി നിൽക്കുന്നതും വിലക്കി. സഭയ്ക്കുള്ളിലെ പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സഭാ ടി.വി സംപ്രേഷണം ചെയ്തതുമില്ല. ഒന്നാം നിലയിലെ എം.എൽ.എമാർക്കുള്ള കാന്റീനിൽ പ്രവേശിക്കുന്നതിനും മാദ്ധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങൾ വാർത്തയായതോടെ, മാദ്ധ്യമങ്ങൾക്കുള്ള നിയന്ത്രണം പിൻവലിച്ച് അധികൃതർ തലയൂരി.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ദൃശ്യമാദ്ധ്യമ പ്രവർത്തകരെയും അവരുടെ കാമറാ, തത്സമയ സംവിധാനങ്ങളും മൂന്നാം നിലയിലെ ഗാലറിയിൽ നിന്ന് താത്കാലികമായി ഒഴിവാക്കിയിരുന്നു. നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ച ശേഷവും ഈ സംവിധാനം മാത്രം ഇതുവരെയും പുന:സ്ഥാപിച്ചിട്ടില്ല. ചാനലുകൾക്ക് സ്വന്തം നിലയിൽ ദൃശ്യങ്ങളെടുക്കാനുള്ള അവസരം ഇതോടെ ഇല്ലാതായി. പകരം പി.ആർ.ഡി നൽകുന്ന വീഡിയോ ദൃശ്യങ്ങൾ ഉപയോഗിക്കാമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ചോദ്യോത്തര വേളയുടെ തുടക്കം മുതൽ സഭയിലുണ്ടായ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സഭാ ടി.വി സംപ്രേഷണം ചെയ്തില്ല. സ്പീക്കറുടെ പോഡിയത്തിന് മുന്നിൽ പ്രതിപക്ഷം ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിക്കാട്ടി പ്രതിഷേധിച്ചപ്പോൾ മുഖ്യമന്ത്രിയുടെ ദൃശ്യങ്ങളാണ് സഭാ ടി.വി കാണിച്ചത്. പിന്നീടും ഭരണപക്ഷത്തിന്റെ ദൃശ്യങ്ങൾ മാത്രമാണ് സഭാ ടി.വി നൽകിയത്. ഇതോടെ പ്രതിപക്ഷ എം.എൽ.എമാർ സഭയുടെ ഇടനാഴിയിലെത്തി പ്ലക്കാർഡുകൾ ഉയർത്തിക്കാട്ടി മാദ്ധ്യമങ്ങൾക്ക് ദൃശ്യങ്ങൾ പകർത്താൻ സൗകര്യമൊരുക്കി.
നിയമസഭാ മന്ദിരത്തിലേയ്ക്കു കടക്കുന്ന വാതിൽക്കൽ കർശനമായ തിരിച്ചറിയൽ പരിശോധനയ്ക്കു ശേഷമാണ് മാദ്ധ്യമപ്രവർത്തകരെ കടത്തിവിട്ടത്. യുഡിഎഫ് നിയമസഭാ കക്ഷി യോഗം നടക്കുന്നതിനാൽ പ്രതിപക്ഷ നേതാവിന്റെ ഓഫിസിലേക്ക് മാദ്ധ്യമ പ്രവർത്തകർ നീങ്ങി. എന്നാൽ, അവിടെ നിൽക്കാൻ പാടില്ലെന്നറിയിച്ച് വാച്ച് ആൻഡ് വാർഡ് ഇടപെട്ടു. മീഡിയാ റൂമിലോ പ്രസ് ഗ്യാലറിയിലോ മാത്രമേ മാദ്ധ്യമപ്രവർത്തകർ ഇരിക്കാവൂ എന്നു സ്പീക്കറുടെ ഓഫിസ് നിർദേശിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു. ഇത് വാർത്തയായതോടെ, മാദ്ധ്യമങ്ങൾക്ക് സഭയിൽ യാതൊരു വിലക്കുമില്ലെന്നും വാച്ച് ആൻഡ് വാർഡ് തെറ്റിദ്ധരിച്ച് തടഞ്ഞതാണെന്നും വിശദീകരിച്ച് സ്പീക്കറുടെ സ്റ്റാഫംഗം മീഡിയാ റൂമിലെത്തി. ഇതിനു ശേഷം മാദ്ധ്യമപ്രവർത്തകരെ മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസിലും കാന്റീനിലും പോകാൻ അനുവദിച്ചു. നിയമസഭയിലെ മാദ്ധ്യമ വിലക്ക് പിൻവലിക്കണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി പി.സി വിഷ്ണുനാഥ് സ്പീക്കർക്ക് കത്ത് നൽകി. ഇതോടെ, വാച്ച് ആൻഡ് വാർഡിന് സംഭവിച്ച പിശകാണെന്ന് വിശദീകരിച്ച് സ്പീക്കർ എം.ബി രാജേഷും രംഗത്തെത്തി.
സഭയിൽ മാദ്ധ്യമങ്ങൾക്ക്
വിലക്കില്ല: സ്പീക്കർ
തിരുവനന്തപുരം: നിയമസഭയിൽ മാദ്ധ്യമങ്ങൾക്ക് വിലക്കെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും സംഘടിതവും ആസൂത്രിതവുമാണ് ഇത്തരം വാർത്തകളെന്നും സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു.
സഭയിൽ സുരക്ഷ കർക്കശമാക്കിയിരുന്നതിന്റെ ഭാഗമായാണ് മാദ്ധ്യമപ്രവർത്തകർക്ക് ബുദ്ധിമുട്ടുകളുണ്ടായത്. ശ്രദ്ധയിൽപ്പെട്ടയുടൻ പരിഹരിച്ചു. മാദ്ധ്യമപ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കില്ല. എന്നാൽ ആ സ്വാതന്ത്ര്യം ദുരുപയോഗിക്കാൻ അനുവദിക്കില്ലെന്നും കെ.യു.ഡബ്ല്യു.ജെ ജില്ലാകമ്മിറ്റിയുടെ മുഖാമുഖത്തിൽ സ്പീക്കർ പറഞ്ഞു.
പാസ് പരിശോധന കർശനമാക്കിയതാണ്. പാസുണ്ടായിരുന്ന എല്ലാ മാദ്ധ്യമപ്രവർത്തകരെയും ഇന്നലെ നിയമസഭയിൽ പ്രവേശിപ്പിച്ചു. മുൻപ് മുഖപരിചയമുള്ളവരെ കടത്തിവിടുമായിരുന്നു. പാസ് ചോദിക്കാനേ പാടില്ല എന്ന ശാഠ്യം പാടില്ല. മാദ്ധ്യമ പ്രവർത്തകർക്ക് എന്ത് ചട്ടലംഘനവും നടത്താൻ ലൈസൻസ് ഉണ്ടെന്നും കരുതരുത്.
സഭാ നടപടികൾ ലഭ്യമാക്കുന്നത് സഭാ ടിവി വഴിയാണ്. ചാനൽ കാമറകൾ എല്ലായിടത്തും അനുവദിക്കണമെന്ന് പറയുന്നത് ദുരൂഹമാണ്. ഭരണ, പ്രതിപക്ഷ പ്രതിഷേധവും സഭാ ടിവിൽ കാണിച്ചിട്ടില്ല. നിയമസഭയിലെ ലിസ്റ്റ് ചെയ്ത നടപടി കാണിക്കും. ലോക്സഭ,രാജ്യസഭ ടി.വി മാതൃകയിലാണ് പ്രവർത്തനം. പാർലമെന്റിൽ തുടരുന്നതാണ് ഇവിടെയും തുടരുന്നത്.
ഇന്നലെ ആദ്യഘട്ടത്തിൽ സഭ നിറുത്തിവയ്ക്കും വരെ പ്രതിപക്ഷത്ത് നിന്ന് ആരും സംസാരിച്ചിരുന്നില്ല. പ്രതിപക്ഷ നേതാവ് എപ്പോൾ ചോദിച്ചാലും മൈക്ക് അനുവദിക്കണമെന്നാണ് നിയമം. എന്നാൽ അദ്ദേഹം മൈക്ക് ആവശ്യപ്പെട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തെ സഭാ ടി.വിയിൽ കാണിക്കാതിരുന്നത്.
മൊബൈലിൽ ദൃശ്യങ്ങൾ
പകർത്തിയത് അന്വേഷിക്കും
നിയമസഭാ പെരുമാറ്റച്ചട്ടം പേജ് 148ലെ നമ്പർ 10 അനുസരിച്ച് സഭയിൽ ബാഡ്ജും പ്ലക്കാർഡുമടക്കം പ്രദർശിപ്പിക്കാനാകില്ല. സെല്ലുലാർ ഫോൺ, പേജർ എന്നിവയ്ക്കും നിയന്ത്രണമുണ്ട്. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചത് ഗൗരവകരമാണ്. അത് സഭയുടെ പ്രിവിലേജിനെ ബാധിക്കും. അംഗങ്ങൾ സഭയിൽ മൊബൈൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് ചട്ടം. പ്രസ് ഗാലറിയിൽ നിന്ന് പകർത്തിയതായും പരാതി കിട്ടിയിട്ടുണ്ട്. ഇതൊക്കെ അന്വേഷിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എം.ബി. രാജേഷ് പറഞ്ഞു.
മാദ്ധ്യമ വിലക്ക് മടിയിൽ
കനമുള്ളതിനാൽ: കെ. സുരേന്ദ്രൻ
തിരുവനന്തപുരം: നിയമസഭയിൽ ഭരണപക്ഷം മാദ്ധ്യമങ്ങളെ വിലക്കിയത് മടിയിൽ കനമുള്ളതു കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം ജനങ്ങൾ കാണരുതെന്ന ഫാസിസ്റ്റ് നയമാണ് സി.പി.എമ്മിനുള്ളത്. അഭിപ്രായ സ്വാതന്ത്ര്യത്തെപറ്റി വാതോരാതെ സംസാരിക്കുന്ന മുഖ്യമന്ത്രി നിയമസഭയിലും മാദ്ധ്യമങ്ങളോട് കടക്ക് പുറത്ത് പറഞ്ഞിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |