തിരുവനന്തപുരം: നിയമസഭയുടെയും സഭാംഗങ്ങളുടെയും അന്തസും അവകാശങ്ങളും ഹനിക്കുന്ന പ്രവൃത്തികൾ അംഗങ്ങളിൽ നിന്നുണ്ടാകരുതെന്ന് സ്പീക്കർ എം.ബി. രാജേഷിന്റെ റൂളിംഗ്.
കഴിഞ്ഞ തിങ്കളാഴ്ച പ്രതിപക്ഷത്ത് നിന്ന് ടി. സിദ്ദിഖിന്റെ നേതൃത്വത്തിൽ നൽകിയ അടിയന്തരപ്രമേയ നോട്ടീസ് സഭയിൽ വരും മുമ്പ് ദൃശ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചെന്ന് കാട്ടി മാത്യു.ടി തോമസ് ഉന്നയിച്ച ക്രമപ്രശ്നത്തിലാണ് സ്പീക്കറുടെ റൂളിംഗ്. അംഗം സംഭയിലുണ്ടായിട്ടും സ്പീക്കർ പേര് വിളിച്ചപ്പോൾ ഉന്നയിക്കാതിരുന്നതും അവഹേളനമാണെന്ന് മാത്യു.ടി. തോമസ് ക്രമപ്രശ്നത്തിൽ പറഞ്ഞിരുന്നു.തിങ്കളാഴ്ച പ്രതിപക്ഷ ബഹളത്തിൽ സഭ സ്തംഭിച്ചിരുന്നു.
സ്പീക്കർ അനുവദിക്കുകയും അംഗങ്ങൾക്ക് നൽകുകയും ചെയ്യുന്നത് വരെ സഭയിലെ അംഗമോ മറ്റ് വ്യക്തിയോ നോട്ടീസിന് പ്രചാരണം നൽകരുതെന്ന് സഭാചട്ടങ്ങളിലുണ്ടെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. നോട്ടീസിന് സഭയിൽ മറുപടി നൽകുന്ന ദിവസം വരെ പ്രചാരണം പാടില്ലെന്നും ചട്ടത്തിലുണ്ട്. തിങ്കളാഴ്ചത്തേത് സഭയിൽ അന്ന് നടാടെ സംഭവിച്ചതാണെന്ന് കരുതുന്നില്ല. സഭാ നടപടിച്ചട്ടത്തെക്കുറിച്ചുള്ള ധാരണക്കുറവ് കൊണ്ടുള്ള വീഴ്ചയായി മാത്രം കാണാനുമാവില്ല. പ്രതിപക്ഷാംഗങ്ങൾ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണെങ്കിലും നോട്ടീസ് നൽകിയ അംഗത്തെ ക്ഷണിക്കുമ്പോൾ ഉന്നയിക്കാതിരിക്കുന്നത് അനൗചിത്യമാണെന്നും സ്പീക്കർ വ്യക്തമാക്കി.
വൈദ്യുതി മേഖലയിൽ
വൻ കുതിപ്പ്: മന്ത്രി
തിരുവനന്തപുരം: കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സംസ്ഥാനത്ത് വൈദ്യുതി മേഖല വൻ കുതിപ്പാണ് നടത്തിയതെന്ന് ധനാഭ്യർത്ഥന ചർച്ചകൾക്ക് മറുപടി പറയവേ മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. ജല വൈദ്യുതി പദ്ധതികളിൽ നിന്ന് 38.5 മെഗാവാട്ടും സൗരോർജത്തിലൂടെ 325 മെഗാവാട്ടും ഉൾപ്പെടെ 363.5 മെഗാവാട്ട് വൈദ്യുതി പുതുതായി ഉത്പാദിപ്പിച്ചു. 124 മെഗാവാട്ടിന്റെ പദ്ധതി ഉടൻ പൂർത്തിയാകും.
800 മെഗാവാട്ടിന്റെ ഇടുക്കി രണ്ടാം ഘട്ടത്തിന് പാരിസ്ഥിതികാനുമതി കിട്ടി. 200 മെഗാവാട്ടിന്റെ ശബരിഗിരി പദ്ധതിയും പൂർത്തിയാക്കും. ഇത്തരത്തിൽ 3000 മെഗാവാട്ട് അധികം കണ്ടെത്തി വൈദ്യുതി മേഖലയിൽ സമ്പൂർണ്ണ സ്വയം പര്യാപ്തത കൈവരിക്കും. കെ.എസ്.ഇ.ബി ഇൗ വർഷം 1417 കോടിയുടെ ലാഭം കൈവരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |